ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച പ്രതികള്‍ പിടിയില്‍, അറസ്റ്റ് സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം
കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ ആരോഗ്യപ്രവർത്തകയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം
തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ (Health worker) ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം (kollam) കടയ്ക്കാവൂർ സ്വദേശി റോയി റോക്കിയും തിരുവനന്തപുരം കഠിനംകുളം സ്വദേശി നിഷാന്തുമാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംസ്ഥാനത്തെ വിവിധ മോഷണ കേസുകളിൽ പ്രതികളാണ് ഇരുവരും.
സംഭവം നടന്ന ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. ഏറെ നാടകീയമായാണ് ഇവരെ പൊലീസ് കുടുക്കിയത്. ആരോഗ്യപ്രവർത്തക ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്ന് ലഭിച്ച അവ്യക്തമായ ഒരു സിസിടിവി ദ്യശ്യം മാത്രമായിരുന്നു പൊലീസിന്‍റെ പിടിവള്ളി. കൊല്ലം കോട്ടയം ജില്ലകളിൽ ബൈക്കിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന കുറ്റവാളികൾക്ക് പിന്നാലെ പൊലീസ് പോയി. അങ്ങനെ കൊല്ലം ജില്ലയിൽ നടന്ന ബൈക്ക് മോഷണക്കേസുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് മനസ്സിലായി.
മുന്നൂറില്‍ അധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒടുവിൽ പിടികിട്ടാപ്പുള്ളികളായ റോക്കിയിലേക്കും നിഷാന്തിലേക്കും അന്വേഷണമെത്തി. ചവറയിയിൽ ബസ് തടഞ്ഞുനിർത്തിയാണ് റോയി റോക്കിയെ പിടികൂടിയത്. നിഷാന്തിനെ കഠിനംകുളത്തെ വീട്ടിൽ നിന്നും പിടികൂടി. പോക്സോ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളാണ് ഇരുവരും. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് ആഭരണങ്ങൾ കവർന്ന ശേഷം ആഢംബര ജീവിതം നയിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
- Read More : കലങ്ങി മറിഞ്ഞ് പഞ്ചാബ് കോൺഗ്രസ് , അനുനയവുമായി ഹൈക്കമാണ്ട്, ഹരീഷ് റാവത്ത് ചണ്ഡിഗഢിൽ എത്തും
- Read More : കനയ്യക്ക് രാഹുൽ നൽകിയത് വൻ ഓഫർ, പോകുമെന്ന് കരുതിയില്ലെന്ന് മുഹമ്മദ് മൊഹ്സീൻ