തുടർച്ചയായി വിചാരണക്കെത്തിയില്ല, നടിയെ ആക്രമിച്ച കേസ് മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
ജയിലിൽ വെച്ച് ഒന്നാം പ്രതി സുനിൽ കുമാറിന് വേണ്ടി ദിലീപിനുള്ള കത്ത് എഴുതി നൽകിയത് വിഷണു ആയിരുന്നു. ഈ കത്താണ് ഗൂഢാലോചന കേസിൽ അന്വേഷണം ദിലീപിലേക്ക് എത്തിച്ചത്.
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റിൽ. കളമശ്ശേരിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. വിചാരണക്ക് തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിക്കണമെന്ന് ഉത്തരവിട്ടിരുന്നു. വാഹനാപകടത്തിൽ കാലിന് പരിക്കേറ്റതിനാലാണ് കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് വിഷ്ണു പൊലീസിനോട് വെളിപ്പെടുത്തിയത്. പൊലീസ് ജീപ്പിലെത്തിച്ച വിഷ്ണു മുടന്തിയാണ് കോടതിയിലേക്ക് കയറിയത്.
നടിയെ ആക്രമിച്ച കേസിൽ പത്താം പ്രതിയായ വിഷ്ണുവിനെ പോലീസ് മാപ്പുസാക്ഷിയാക്കുകയായിരുന്നു. ജയിലിൽ വെച്ച് ഒന്നാം പ്രതി സുനിൽ കുമാറിന് വേണ്ടി ദിലീപിനുള്ള കത്ത് എഴുതി നൽകിയത് വിഷ്ണു ആയിരുന്നു. ഈ കത്താണ് ഗൂഢാലോചന കേസിൽ അന്വേഷണം നടൻ ദിലീപിലേക്ക് എത്തിച്ചത്.
നടിയെ ആക്രമിച്ച് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്
കേസിലെ പ്രധാന സാക്ഷിയായ വിഷ്ണു തുടർച്ചയായി വരാത്തതിനാൽ വിചാരണ നീളുകയാണ്. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് വിചാരണ അടുത്ത മാസം പൂർത്തിയാക്കണം. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വിചാരണ കോടതി എറണാകുളം ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്.