യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, കെ എസ് യു ജില്ലാ പ്രസിഡൻറ് ഷമ്മാസ് ഉൾപെടെ 11 പേരെയാണ് അറസ്റ്റ് ചെയ്തത്

കണ്ണൂർ : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കോൺഗ്രസ്(congress) പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിൽ കടുത്ത നടപടിയുമായി പൊലീസ്(police). യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, കെ എസ് യു ജില്ലാ പ്രസിഡൻറ് ഷമ്മാസ് ഉൾപെടെ 11 പേരെ അറസ്റ്റ് ചെയ്തു. പൊലീസിൻറെ കൃത്യനിർവഹണം തടസ്സപ്പെടുത്തി , പൊതുമുതൽ നശിപ്പിച്ചു ഉൾപെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. മൂന്ന് ദിവസം മുൻപാണ് കണ്ണൂർ കാൽടെക്സിൽ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്.

വയനാട്ടിലെ കോൺഗ്രസ് ഉപരോധം; പൊലീസ് നിഷ്ക്രിയമായി നോക്കി നിന്നത് വീഴ്ട, എസ് പിക്ക് മുന്നിൽ ഓഡർലി മാർച്ച് നടത്തണം-നോട്ടീസ് നൽകി എസ് പി

കണ്ണൂർ: രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എം പി ഓഫിസിനു നേരെയുണ്ടായ എസ് എഫ് ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിനെ പൊലീസ് നിഷ്ക്രിയമായി നോക്കി നിന്നുവെന്ന് ആരോപിച്ച് പൊലീസിന് ഉന്നതാധികാരിയുടെ നോട്ടീസ്. ഒരു എസ് ഐ ഉൾപ്പെടെ ഏഴ് പൊലീസുകാർക്കാണ് നോട്ടീസ് നൽകിയത്. എസ് പിയാണ് വീഴ്ച ആരോപിച്ച് പൊലീസുകാർക്ക് നോട്ടീസ് നൽകിയത്. 

റോ‍ഡ് ഉപരോധ സമയത്ത് നടപടി എടുക്കാതെ പൊലീസ് കണ്ടുനിന്നു. പൊലീസ് നിഷ്ക്രിയരായി നിൽക്കുന്നത് സി സി ടി വിയിൽ വ്യക്തമായി എന്ന് നോട്ടീസിൽ പറയുന്നുണ്ട്. വീഴ്ച കണ്ടെത്തിയതിനാൽ ഇന്ന് വൈകിട്ട് തൻറെ മുൻപാകെ ഓഡർലി മാർച്ച് നടത്തണമെന്ന് എസിപി ടികെ രത്നകുമാർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു

രാഹുലിന്റെ എംപി ഓഫീസ് ആക്രമണം: പൊലീസിന് വീഴ്ച, ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ

വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ. എസ് എഫ് ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷയൊരുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നാണ് എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ പൊലീസ് സുരക്ഷ നൽകിയില്ല. പൊലീസിനെ മറികടന്ന് പ്രതിഷേധിച്ച പ്രവർത്തകർ അകത്ത് കയറിയിട്ടും നടപടി എടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നുമാണ് എഡിജിപിയുടെ പ്രാഥമിക വിലയിരുത്തൽ. വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. 

എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങൾ തേടും. അക്രമണ സാധ്യത മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിനും ഇന്‍റലിജൻസിനും വീഴ്ച്ചയുണ്ടായെന്ന പ്രാഥമിക കണ്ടെത്തൽ. ഗാന്ധി ചിത്രം തകർത്ത സംഭവത്തിലും വിശദമായ അന്വേഷണം ഉണ്ടാകും.