കിഴക്കമ്പലം ആക്രമണം: 'കുറച്ച് തൊഴിലാളികൾ അറസ്റ്റിൽ', മദ്യലഹരിയിലെ ആക്രമണമെന്ന് എസ്പി
കിഴക്കമ്പലത്ത് അതിഥിതൊഴിലാളികൾ തമ്മിൽ തർക്കമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. ആദ്യം കൺട്രോൾ റൂമിൽ നിന്ന് പൊലീസ് വെഹിക്കിളും, പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു വാഹനവും സ്ഥലത്തേക്ക് എത്തി.
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ( kitex Kizhakkambalam ) ജീവനക്കാരായ അതിഥിത്തൊഴിലാളികൾ (Migrant Workers) പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറൽ എസ്പി കെ കാർത്തിക്. സംഭവത്തിൽ കുറച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വിശദീകരിച്ചു.
'കിഴക്കമ്പലത്ത് അതിഥിതൊഴിലാളികൾ തമ്മിൽ തർക്കമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. ആദ്യം കൺട്രോൾ റൂമിൽ നിന്ന് പൊലീസ് വെഹിക്കിളും, പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു വാഹനവും സ്ഥലത്തേക്ക് എത്തി. എന്നാൽ പൊലീസിന് നേരെ കല്ലേറുണ്ടായി. 500 ഓളം പേരാണ് സ്ഥലത്തുണ്ടായിരുന്നത്'.ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും എസ്പി വിശദീകരിച്ചു.
'കലാപ സമാനം കിഴക്കമ്പലം': 3 ജീപ്പുകൾ തകർത്തു, ഒരെണ്ണം കത്തിച്ചു; സ്ഥിതി നിയന്ത്രണ വിധേയം
എറണാകുളം കിഴക്കന്പലത്ത് തർക്കം തീർക്കാനെത്തിയ പൊലീസിനെ കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. രണ്ട് പൊലീസ് വാഹനങ്ങൾ തല്ലിത്തകർത്ത് കത്തിച്ചു. സംഘർഷത്തിൽ സിഐ അടക്കം അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയാണ് അക്രമം ഉണ്ടായത്. 150 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.