രജിത് കുമാറിന് വിമാനത്താവളത്തില്‍ സ്വീകരണം നൽകിയ സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയും കര്‍ശന നിരീക്ഷണവും നിലനില്‍ക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് രജിത് കുമാര്‍ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
കൊച്ചി: കൊവിഡ് ജാഗ്രതാ നിര്‍ദേശം അവഗണിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് നടപടികള്‍ തുടങ്ങി. രജിത്തിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലാമറ്റം സ്വദേശികളായ നിബാഫ്, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയും കര്‍ശന നിരീക്ഷണവും നിലനില്‍ക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് രജിത് കുമാര്‍ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഇന്നു രാവിലെ അറിയിച്ചിരുന്നു. സ്വീകരണത്തിനെത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് പിന്നീട് എറണാകുളം റൂറല്‍ എസ്പിയും വ്യക്തമാക്കി. ഇതിനായി പൊലീസ് സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും എസ്പി വ്യക്തമാക്കിയിരുന്നു.
വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയ സംഭവത്തിൽ രജിത് കുമാറടക്കം എഴുപത്തിയഞ്ചു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈയിൽ നിന്നും വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് രജിത് കുമാറിന് അരാധകർ സ്വീകരണം ഒരുക്കിയത്. ആഭ്യന്തര ടെർമിനലിന് പുറത്തായിരുന്നു സ്വകീരണം. രജിത് കുമാർ, ഷിയാസ്, പരീക്കുട്ടി, ഹബീബ് റഹമാൻ എന്നിവർക്കൊപ്പം കണ്ടാലറിയാവുന്ന എഴുപത്തിയഞ്ചു പേർക്കെതിരെയാണ് കേസെടുത്തത്.
അന്യായമായി സംഘം ചേരൽ, സർക്കർ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിക്കൽ, പൊതു ജനങ്ങളുടെ വഴി തടസ്സപ്പെടുത്തി അപകടം വരുത്താനള്ള ശ്രമം എന്നങ്ങനെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളത്തിൻറെ 500 മീറ്റർ പരിധിയിൽ പ്രകടനങ്ങൾ നടത്താൻ പാടില്ലെന്ന നിയമവും ലഘിച്ചിട്ടുണ്ട്. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വിമാനത്താവൻത്തിലെ ടെർമിനലിലും വ്യൂയിംഗ് ഗ്യാലറിയലും സന്ദർശകർക്ക് കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു.