ഇടുക്കി കൂട്ടാറിലെ പൊലീസ് മർദനത്തിൽ കട്ടപ്പന എഎസ്പി ഇന്ന് ജില്ല പൊലീസ് മേധാവിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. 

ഇടുക്കി: ഇടുക്കി കൂട്ടാറിലെ പൊലീസ് മർദനത്തിൽ കട്ടപ്പന എഎസ്പി ഇന്ന് ജില്ല പൊലീസ് മേധാവിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. കമ്പംമെട്ട് സിഐയെ വെള്ളപൂശി ത‌യ്യാറാക്കിയ റിപ്പോർട്ട് മാറ്റിയേക്കും. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടായേക്കും. നടപടി ഉണ്ടായില്ലെങ്കിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് മർദ്ദനമേറ്റ മുരളി അറിയിച്ചു. സേനയിൽ മോശമായ രീതിയിൽ പ്രവർത്തിക്കുന്നവ‍ർക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും മുരളി പറഞ്ഞു. സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഇടപെടലിന് മുരളി നന്ദി അറിയിക്കുകയും ചെയ്തു.

ഓട്ടോ ഡ്രൈവറെ പോലീസ് മർദ്ദിച്ച സംഭവത്തിൽ കമ്പംമെട്ട് സി ഐ യെ വെള്ള പൂശിക്കൊണ്ടുള്ള റിപ്പോർട്ടാണ് എഎസ്പി സമർപ്പിച്ചത്. സ്‌ഥലത്തു നിന്നവരെ പിരിച്ചു വിടാൻ മിതമായ ബലപ്രയോഗം മാത്രമാണ് നടത്തിയതെന്ന് കട്ടപ്പന എ എസ് രമേഷ് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. 

പുതുവത്സര ദിനത്തിൽ രാത്രി പതിനൊന്നു മണിയോടെയാണ് ഇടുക്കി കൂട്ടാറിൽ വച്ച് ഓട്ടോ ഡ്രൈവറായ കുമരകം മെട്ട് സ്വദേശിയായ മുരളീധരന് മർദ്ദനമേറ്റത്. കമ്പംമെട്ട് സി ഐ ഷമീർ ഖാന്റെ അടിയേറ്റ് മുരളീധരൻ നിലത്തു വീണു. വീഴ്ചയിലുണ്ടായ പരിക്കിനെ തുടർന്ന് ഇദ്ദേഹത്തിൻറെ പല്ല് നഷ്ടപ്പെട്ടു. സംഭവത്തിൽ മുരളീധരൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വിട്ടതോടെ ഇടുക്കി ജില്ല പോലീസ് മേധാവി ഇടപെട്ട് കട്ടപ്പന എ എസ് പിയോട് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. ഇതിൻറെ ഭാഗമായി മുരളീധരനെ ഓഫീസിൽ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനു ശേഷം തയ്യാറാക്കിയ റിപ്പോർട്ടിലാണ് കമ്പംമെട്ട് സിഐ കൂട്ടം കൂടി നിന്ന ആളുകളെ പിരിച്ചു വിടാൻ മിതമായ ബലപ്രയോഗം മാത്രമാണ് നടത്തിയതെന്നുള്ളത്. മുരളീധരന്റെ കരണത്ത് അടിച്ചത് ഡ്യൂട്ടിയുടെ ഭാഗമാണെന്നും റിപ്പോർട്ടിലുണ്ട്. ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നുമാണ് എ എസ് പിയുടെ കണ്ടെത്തൽ. ഇത് പുറത്തു വന്നതോടെ റിപ്പോർട്ട് എസ് പിക്ക് കൈമാറിയില്ല. 

Kerala Budget 2025 | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്