മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: ഗണേശൻ്റെ മുൻ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു
ആരുടെ നിർദ്ദേശപ്രകാരമാണ് കാസർകോട്ടെത്തിയത്, ഭീഷണി കോൾ വിളിച്ച ഫോണും സിംകാർഡും എവിടെയാണ്... തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രദീപ്കുമാർ മറുപടി പറഞ്ഞില്ല
കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതി പ്രദീപ് കുമാറിനെ ചോദ്യം ചെയ്യുന്നു. ഭീഷണി കോൾ വിളിക്കാൻ ഉപയോഗിച്ച ഫോണിനെ കുറിച്ചോ സിം കാർഡിനെ കുറിച്ചോ എന്തെങ്കിലും സൂചനകൾ പ്രദീപ് കുമാർ നൽകിയാൽ മാത്രം കൊല്ലത്തേക്ക് കൊണ്ടുപോയി തെളിവെടുത്താൽ മതിയെന്നാണ് പൊലീസ് തീരുമാനം.
ഇന്നലെ 6 മണിക്കൂറോളമാണ് ഗണേശ് കുമാർ എംഎൽഎയുടെ മുൻ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്തത്. എന്നാൽ ചോദ്യങ്ങൾക്കൊന്നും പ്രദീപ് മറുപടി നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു. ആരുടെ നിർദ്ദേശപ്രകാരമാണ് കാസർകോട്ടെത്തിയത്, ഭീഷണി കോൾ വിളിച്ച ഫോണും സിംകാർഡും എവിടെയാണ്... തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രദീപ്കുമാർ മറുപടി പറഞ്ഞില്ല. തീർത്ഥാടനത്തിനായി മാത്രം ആണ് കാസർഗോഡ് എത്തിയതെന്നാണ് പ്രദീപ് ആവർത്തിച്ചു പറയുന്നത്.