ഇന്‍റ്‍ര്‍സെപ്ടര്‍ വാഹനത്തിലെ പോലീസുദ്യോഗസ്ഥന്‍റേതാണ് പ്രാകൃത പെരുമാറ്റം. അമിത വേഗതയ്ക്ക് പിഴ അടച്ച ശേഷമാണ് താക്കോല്‍ ഊരിയെടുത്തത്. കാറില്‍ കയറി താക്കോലഴിച്ചെടുക്കുമ്പോള്‍ കുഞ്ഞ് മാത്രമായിരുന്നു കാറില്‍.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരിയോട് പൊലീസിന്‍റെ കൊടുംക്രൂരത. അമിത വേഗതയുണ്ടെന്ന പേരില്‍ ബാലരാമപുരത്ത് പിടിച്ച കാറില്‍ മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി പൊലീസുദ്യോഗസ്ഥന്‍ താക്കോലൂരി ഡോറുകള്‍ പൂട്ടി. അച്ഛനും അമ്മയും ആവശ്യപ്പെട്ടിട്ടും പൊലീസ് താക്കോൽ നൽകാൻ തയ്യാറായില്ല. കാറിൽ കുടുങ്ങിയ കുട്ടി കരയുന്നതിൻ്റെ ദൃശ്യങ്ങള്‍ ഏഷ്യാനറ്റ് ന്യൂസിന് ലഭിച്ചു.

കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. ധനുവച്ചപുരത്ത് നിന്ന് ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലരാമപുരത്തിന് തൊട്ടുമുമ്പ് വാഹനവേഗത പരിശോധിക്കുന്ന ഇന്‍റര്‍സെപ്ടര്‍ വാഹനത്തിലുണ്ടായ പൊലീസുദ്യോഗസ്ഥര്‍ ഷിബുകുമാറിന്‍റെ വാഹനം തടഞ്ഞു നിര്‍ത്തി. അമിത വേഗതയ്ക്ക് 1500 രൂപ പിഴ വേണമെന്നായിരുന്നു ആവശ്യം.

ഗാനമേളയ്ക്ക് സംഗീത ഉപകരണം വായിക്കുന്ന ഷിബുവിനും ഗായികയായ അഞ്ജന സുരേഷിനും ഒന്നര വര്‍ഷത്തിലേറെയായി കൊവിഡ് കാരണം വരുമാനം ഇല്ലാതായത് പറഞ്ഞെങ്കിലും ഒഴിവാക്കിയില്ല. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗതയില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ മര്‍ദിക്കാനൊരുങ്ങി. ഇത് കണ്ട് ഷിബുവിന്‍റെ ഭാര്യ കാറിന്‍റെ പുറത്തിറങ്ങി ഫോണില്‍ വീഡിയോ ചിത്രീകരിച്ചു.

ദേഷ്യത്തില്‍ ഓടിവന്ന പൊലീസുദ്യോഗസ്ഥന്‍ കേസെടുത്ത് അകത്താക്കും എന്ന് ആക്രോശിച്ച് കൊണ്ട് കാറിന്‍റെ ഡോര്‍ തുറന്ന് താക്കോല്‍ ഊരി ‍‍ ‍ഡോര്‍ ലോക്ക് ചെയ്ത് പൊലീസ് ജീപ്പിലേക്ക് നടന്നുപോയി. അപ്പോള്‍ കാറില്‍ തനിച്ചിരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരി നിലവിളിക്കുന്നുണ്ടായിരുന്നു. ആറുമാസം മുമ്പ് നടന്ന സംഭവത്തില്‍ അന്ന് പരാതി കൊടുത്തിരുന്നില്ല. പക്ഷേ തോന്നയ്ക്കലില്‍ കഴിഞ്ഞ ദിവസം എട്ടുവയസ്സുകാരിയുടെ മുന്നില്‍ അച്ഛനെ കള്ളനായി ചിത്രീകരിച്ച പൊലീസിന്‍റെ ക്രൂരത കണ്ടാണ് ഈ സംഭവവും പൊതുസമൂഹം അറിയണം എന്ന നിലപാടിവര്‍ സ്വീകരിച്ചതെന്ന് കുട്ടിയുടെ അമ്മ അ‍ഞ്ജന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona