നരബലി കേസ്: 'പ്രതികള്‍ മനുഷ്യമാംസം കഴിച്ചു', പദ്‍മയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89 ആം ദിവസമാണ് കുറ്റപത്രം.
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂർ നരബലിയിൽ പത്മ കൊലക്കേസിലെ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ 166 സാക്ഷികളുടെ മൊഴികളാണ് 1600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളും മനുഷ്യമാംസം കഴിച്ചുവെന്ന് കുറ്റപത്രത്തിലുണ്ട്.
കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച നരബലി കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89 ആം ദിവസമാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദാ ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂരിലെ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും നരബലി നടത്തണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷാഫി ഇലന്തൂരിലെ ഭഗവത്സിംഗിനെ സമീപിക്കുന്നത്. ഇതിലെ ചാറ്റും മറ്റ് ഡിജിറ്റൽ തെളിവുകളുമുണ്ട്. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, പീഡനം, മോഷണം തുടങ്ങിയ ക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾ മനുഷ്യമാംസം കഴിച്ചതിനും തെളിവുകൾ നിരത്തുന്നു. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂർവങ്ങളിൽ അപൂർവമായ കേസെന്നും കുറ്റപത്രത്തിലുണ്ട്
ഇലന്തൂരിലെ കൊലപാതകത്തിൽ മറ്റ് ദൃക്സാഷികളില്ല. എന്നാൽ മറ്റ് സത്രീകളെ അടക്കം സമീപിച്ചതിൽ ശക്തമായ സാക്ഷി മൊഴികളുണ്ട്. ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും ശക്തമാണ്.166 പേരാണ് ആകെ സാക്ഷികൾ. 3017 രേഖകൾ,143 സാഹചര്യ തെളിവുൾ എന്നിവയുമുണ്ട്. കൊച്ചി സെന്‍ട്രൽ പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ സി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടിൽ കുറ്റപത്രം സമർപ്പിച്ചത്. റോസ്‍ലിന്‍ കേസിലെ കുറ്റപത്രവും തയ്യാറാവുകയാണ്.