കോവളത്തെ ഹോട്ടലിൽ വിദേശ പൗരനെ പുഴുവരിച്ച നിലയിൽ കണ്ടെത്തി; സഹായി രാജ്യം വിട്ടെന്ന് പൊലീസ്
ഒരാഴ്ച മുമ്പാണ് ഇർവിൻ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇർവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനിടെ പാസ്പോർട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ഇതോടെ ഹോട്ടൽ മുറിയിൽ ഒറ്റപ്പെട്ട വിദേശിക്ക് ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന് പൊലീസ് പറഞ്ഞു
തിരുവനന്തപുരം: കോവളത്തെ (Kovalam) ഹോട്ടൽ മുറിയിൽ അവശനിലയിൽ വിദേശ പൗരനെ (Foriegn citizen) കണ്ടെത്തി. ആരോഗ്യനില മോശമായ നിലയിൽ കണ്ടെത്തിയ അമേരിക്കൻ പൗരനായ ഇർവിൻ ഫോക്സിനെ (77) പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ഇർവിൻ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇർവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോവളത്തെ ഹോട്ടൽ മുറിയിലായിരുന്നു താമസം. ഇതിനിടെ പാസ്പോർട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ഇതോടെ ഹോട്ടൽ മുറിയിൽ ഒറ്റപ്പെട്ട വിദേശിക്ക് ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന് പൊലീസ് പറഞ്ഞു. ബീച്ചിന് സമീപമുള്ള ഹോട്ടൽ മുറിയിൽ എത്തുമ്പോൾ അതിദയനീയമായിരുന്നു അവസ്ഥയെന്നാണ് പൊലീസ് പറയുന്നത്. പുഴുവരിച്ച നിലയിൽ ഒന്നനങ്ങാൻ പോലുമാകാതെ മലമൂത്ര വിസർജ്ജനം ഉൾപ്പെടെ കിടക്കയിൽ ചെയ്ത അവസ്ഥയിലാണ് ഇർവിനെ കണ്ടെത്തിയത്.
ഉടൻ അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ നൽകാതിരുന്ന ഹോട്ടൽ ഉടമയ്ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.