കെ.സുരേന്ദ്രന് പൊലീസ് ഗണമാൻ്റെ സേവനം അനുവദിച്ചു; നടപടി ഇൻ്റലിജൻസ് എഡിജിപിയുടെ ഉത്തരവിനെ തുടർന്ന്
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സുരേന്ദ്രന് സുരക്ഷ അനിവാര്യമെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്താന്‍ കോഴിക്കോട് റൂറല്‍ എസ്പി.ക്ക് ഇൻ്റലിജൻസ് എഡിജിപി നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഇൻ്റലിജൻസ് എഡിജിപിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന് പൊലീസ് സുരക്ഷ ഏർപ്പാടാക്കിയത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സുരേന്ദ്രന് സുരക്ഷ അനിവാര്യമെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്താന്‍ കോഴിക്കോട് റൂറല്‍ എസ്പി.ക്ക് ഇൻ്റലിജൻസ് എഡിജിപി നിര്‍ദേശം നല്‍കിയത്.
എഡിജിപിയുടെ നിർദേശപ്രകാരം വടകരയിൽ നിന്നുള്ള രണ്ട് പൊലീസുകാർ ഇന്ന് തിരുവനന്തപുരത്ത് എത്തി. കെ.സുരേന്ദ്രൻ്റെ പേഴ്സണൽ ഗൺമാൻമാരായി ഇനി ഇവരാവും പ്രവർത്തിക്കുക. എക്സ് കാറ്റഗറി സുരക്ഷ സുരേന്ദ്രന് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇൻ്റലിജൻസ് എഡിജിപി ഉത്തരവ് കൈമാറിയത്.
എന്നാല്‍ സംസ്ഥാന പൊലീസിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് കെ. സുരേന്ദ്രന്‍ സുരക്ഷാ വാഗ്ദാനം നിരസിക്കുകയാണ്. എന്നാല്‍ സുരക്ഷ വേണ്ടെന്ന കാര്യം സുരേന്ദ്രന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അതിനാലാണ് ഗൺമാന്റെ സേവനം അനുവദിച്ചതെന്നും കോഴിക്കോട് റൂറൽ എസ്.പി വ്യക്തമാക്കുന്നു.