നവവരനെ തട്ടികൊണ്ടു പോയി മർദിച്ച കേസിൽ ഒളിവിലുള്ള ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്
മർദ്ദനമേറ്റ അബ്ദുൾ അസീബിനെതിരെ ഭാര്യ ഇന്ന് മലപ്പുറം പൊലീസിൽ പരാതി നൽകുമെന്നറിയുന്നു. മർദനമടക്കമുള്ള പരാതിയാണ് ഭർത്താവ് അബ്ദുൾ അസീബിനെതിരെ ഭാര്യ നൽകുക.
മലപ്പുറം: കോട്ടക്കലില്‍ മുത്തലാഖ് (muthalaq)ചൊല്ലണമെന്ന് ആവശ്യപെട്ട് നവവരനെ തട്ടികൊണ്ടു പോയി മർദ്ദിച്ച കേസിൽ ഒരാളെ കൂടി അറസ്റ്റ്(arrest) ചെയ്യാൻ പൊലീസ് (police)അന്വേഷണം ഊർജിതമാക്കി. ഭാര്യാപിതാവിന്റെ ചേട്ടൻ ലത്തീഫിനെയാണ് ഇനി പിടികൂടാനുള്ളത്. ഇയാൾ ഒളിവിലാണ്. ഏഴ് പേർ പ്രതികളായ കേസിൽ ആറ് പേരെ കോട്ടക്കൽ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിതിരുന്നു.
ഭാര്യാപിതാവ് ഒതുക്കുങ്ങൽ സ്വദേശി ഷംസുദ്ദീൻ, ബന്ധുക്കളായ ഷഫീഖ്, അബ്ദുൽ ജലീൽ, ഷഫീർ അലി, മുസ്തഫ, മജീദ് എന്നിവരാണ് അറസ്റ്റിലായത്. തട്ടികൊണ്ടു പോകൽ, മർദ്ദനം,വധശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനിടെ മർദ്ദനമേറ്റ അബ്ദുൾ അസീബിനെതിരെ ഭാര്യ ഇന്ന് മലപ്പുറം പൊലീസിൽ പരാതി നൽകുമെന്നറിയുന്നു. മർദനമടക്കമുള്ള പരാതിയാണ് ഭർത്താവ് അബ്ദുൾ അസീബിനെതിരെ ഭാര്യ നൽകുക.
അതേസമയം പൊലീസുകാർ എത്തിയില്ലായിരുന്നെങ്കിൽ ഭാര്യവീട്ടുകാർ തന്നെ കൊന്നേനെയെന്ന് മർദ്ദനത്തിനിരയായ അബ്ദുൾ അസീബ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. കുടിയ്ക്കാൻ വെള്ളം ചോദിച്ചിട്ട് പോലും നൽകിയില്ല. പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് തയ്യാറായിരുന്നു താനെന്നും അബ്ദുൾ അസീബ് പറഞ്ഞു.
ഓഫീസിനുള്ളിൽ വച്ചും തന്നെ മർദ്ദിച്ചു. തുടർന്നാണ് കാറിൽ കയറ്റി കൊണ്ടുപോയതും വീണ്ടും മർദ്ദിച്ചതും. ഏഴ് പേർ ചേർന്നാണ് മർദ്ദിച്ചത്. തന്നെ കൊല്ലുമെന്ന് പേടിച്ചാണ് മുത്തലാഖ് ചൊല്ലാഞ്ഞത്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭാര്യവീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും അബ്ദുൾ അസീബ് പറഞ്ഞു.
തിങ്കളാഴ്ചയാണ് കോട്ടക്കൽ ചങ്കുവട്ടി സ്വദേശിയായ അബ്ദുൾ അസീബിനെ തട്ടികൊണ്ടു പോയി മർദിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതമായി പരിക്കേറ്റ അസീബ് ആശുപത്രിയിൽ ചികിത്സയിലാണ്.