"കൊന്ന് റെയിൽവെ ട്രാക്കിൽ തള്ളിയതെന്ന് സംശയം": പാലക്കാട്ട് മരിച്ച പൊലീസുകാരന്‍റെ ഭാര്യ
കുമാറിനെ ഉപദ്രവിച്ചത് സസ്പെൻഷനിലായവര്‍ മാത്രമല്ല, കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയതാണോ എന്ന് സംശയമുണ്ടെന്നും ഭാര്യ സജിനി
പാലക്കാട്: പാലക്കാട്ട് എആര്‍ ക്യാമ്പിലെ പൊലീസുകാരനായിരുന്ന കുമാറിന്‍റെ മരണത്തിൽ കൂടുതൽ ദുരൂഹത ആരോപിച്ച് കുടുംബം. കുമാറിനെ കൊന്ന് റെയിൽവെ ട്രാക്കിൽ തള്ളിയതാണോ എന്ന് സംശയമുണ്ടെന്ന് ഭാര്യ സജിനി ആരോപിച്ചു. ക്യാമ്പിൽ വച്ച് ജാതീയമായി അധിക്ഷേപിച്ചതും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥര്‍ മാത്രമല്ല പ്രതികളെന്നും കൂടുതൽ പേര്‍ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
ലക്കിടിക്കടുത്ത് റെയിൽവെ ട്രാക്കിൽ മരിച്ച് കിടക്കുന്ന നിലയിലാണ് കുമാറിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. കൊന്ന് ട്രാക്കിൽ കൊണ്ടിട്ടതാകാമെന്നാണ് കുടുംബം ഉന്നയിക്കുന്ന ആക്ഷേപം. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് വരെ കിട്ടിയിട്ടില്ലെന്നും ഭാര്യ പറയുന്നു.
പാലക്കാട് കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്‍റെ മരണത്തിൽ ഭാര്യ സജിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നും എസ്‍സിഎസ്‍ടി കമ്മീഷൻ മൊഴിയെടുത്തു. ക്യാമ്പിൽ ജാതിവിവേചനമാണെന്ന് ഭാര്യ സജിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്‍സിഎസ്‍ടി കമ്മീഷന്‍റെ അന്വേഷണം.
തുടര്‍ന്ന് വായിക്കാം: പൊലീസുകാരന്‍ കുമാറിന്‍റെ ആത്മഹത്യ; ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കാന്‍ തുടങ്ങി