പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഡ്യൂട്ടിയിൽ മാനസികാസ്വാസ്ഥ്യമുള്ളവര്‍ വേണ്ട; തിരു. അഡീഷണൽ കമ്മീഷണർ
വനിത പൊലീസുകാരി മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പൊലീസുകാർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് തിരു. അഡീഷണൽ കമ്മീഷണർ ഹർഷിത അത്തല്ലൂരി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഡ്യൂട്ടിയിൽ നിയോഗിക്കരുതെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിര്‍ദ്ദേശം നല്‍കി. വനിത പൊലീസുകാരി മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. അസുഖത്തെ തുടർന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു പൊലീസുകാരി. തിരികെ പ്രവേശിപ്പിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് നിയമസഭയ്ക്ക് മുന്നില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും കമ്മീഷണര്‍ ഓഫീസ് വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച വനിതാ പൊലീസുകാരിക്ക് മാനസികാസ്വസ്ഥ്യമെന്ന് പൊലീസ്
ഇന്നലെ നിയമസഭയ്ക്ക് മുന്നില്‍വെച്ചാണ് ജയ്ഹിന്ദ് ടിവിയിലെ ക്യാമാറാമാനെ പൊലീസുകാരി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മുൻ മുഖ്യമന്ത്രി ആർ ശങ്കറിന്‍റെ ചരമവാര്‍ഷിക ദിനാചരണ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു ക്യാമാറാമാന്‍. ക്യാമറ നശിപ്പിക്കാനുള്ള ശ്രമമുണ്ടായി. വീണ്ടും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കമ്മീഷണർ ഓഫീസ് അറിയിച്ചു.