വൈത്തിരി വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ വീട്ടിൽ പൊലീസ് റെയ്‌ഡ്
വയനാട്ടിലെ റിസോര്‍ട്ടിന് സമീപം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിപി ജലീലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു
മലപ്പുറം: വയനാട് ജില്ലയിലെ വൈത്തിരിയിൽ സ്വകാര്യ റിസോർട്ടിന് സമീപത്ത് വച്ച് 2019 മാർച്ച് ആറിന് പൊലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സിപി ജലീലിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടുള്ള ഇദ്ദേഹത്തിന്റെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്.
വണ്ടൂർ സർക്കിൾ ഇൻസ്പെക്ടറുടെയും, പാണ്ടിക്കാട് സർക്കിൾ ഇൻസ്പെടക്ടറുടെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ലോക് ഡൗൺ നിർദ്ദേശം പാലിക്കാതെ മുപ്പതോടെ പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ച് കടന്നതായി ജലീലിന്റെ സഹോദരൻ റഷീദ് ആരോപിച്ചു.
ഇവരുടെ വീട്ടിൽ മാവോയിസ്റ്റ് പ്രവർത്തകർ തങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്ന് മലപ്പുറം എസ് പി യു അബ്ദുൾ കരീം പറഞ്ഞു. വയനാട്ടിലെ റിസോര്‍ട്ടിന് സമീപം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിപി ജലീലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്.
ദേശീയ പാതയ്ക്ക് സമീപം സ്വകാര്യ റിസോർട്ടിന് മുന്നിലാണ് ഇന്നലെ രാത്രി വെടിവയ്പ്പ് ഉണ്ടായത്. റിസോർട്ടിൽ നിന്ന് പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകൾക്ക് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. പുലർച്ചെ വരെ നീണ്ട വെടിവയ്പ്പിനൊടുവിലാണ് സിപി ജലീൽ കൊല്ലപ്പെട്ടത് എന്നായിരുന്നു പൊലീസ് ഭാഷ്യം.