പെരിന്തല്‍മണ്ണ പീഡനം; ആരോപണം ഉയർന്നതിന് പിന്നാലെ ഒടുവിൽ കേസെടുത്ത് പൊലീസ്
നാലര വയസ്സുകാരിയായ കുട്ടിയെ അയല്‍വാസിയായ യുവാവാണ് പീഡിപ്പിച്ചത്. ഇതിനുപിന്നാലെ യുവാവ് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് മോശമായി പെരുമാറുകയും ചെയ്തു.
മലപ്പുറം: പെരിന്തല്‍മണ്ണ പീഡന കേസില്‍ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കേസ് ഒതുക്കാന്‍ പൊലീസ് ഇടപെടുന്നെന്ന പെൺകുട്ടിയുടെ അമ്മയുടെ ആരോപണത്തിന് പിന്നാലെയാണ് നടപടി. നാലര വയസ്സുകാരിയായ കുട്ടിയെ അയല്‍വാസിയായ യുവാവാണ് പീഡിപ്പിച്ചത്. ഇതിനുപിന്നാലെ യുവാവ് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് മോശമായി പെരുമാറുകയും ചെയ്തു.
ഇക്കാര്യത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തി പരാതി എഴുതി നല്‍കി. പക്ഷെ പൊലീസ് കേസെടുത്തില്ല. പരാതി ഒത്തുതീര്‍പ്പായെന്ന് എഴുതിവാങ്ങി കേസ് എടുക്കാതെ പെണ്‍കുട്ടിയുടെ അമ്മയെ തിരിച്ചയച്ചു. ഒരു ലക്ഷം രൂപ വാങ്ങി മകളെ പീഡിപ്പിച്ച കേസ് ഇവര്‍ ഒത്തുതീര്‍പ്പാക്കിയെന്ന് പിന്നീട് പൊലീസുകാര്‍ തന്നെ പ്രചരിപ്പിച്ചു. ഇതിന്‍റെ തെളിവടക്കം പെൺകുട്ടിയുടെ അമ്മ പൊലീസിന് പരാതി നല്‍കി. വാര്‍ത്ത പുറത്തു വന്നതോടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തു.