കണ്ണൂരിൽ ഷുക്കൂറിനെ കൊന്നത് പോലെ കൊല്ലുമെന്നായിരുന്നു ഡിവൈഎഫ്‍ഐയുടെ  മുദ്രാവാക്യം.

മലപ്പുറം: കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ ഡിവൈഎഫ്‍ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മുസ്ലീം ലീഗിന്‍റെ പരാതിയിൽ എടക്കര പൊലീസാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. മലപ്പുറം മൂത്തേടത്താണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൊലവിളികളുമായി പ്രകടനം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

കണ്ണൂരിൽ ഷുക്കൂറിനെ കൊന്നത് പോലെ കൊല്ലുമെന്നായിരുന്നു ഡിവൈഎഫ്‍ഐയുടെ മുദ്രാവാക്യം. ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളിഞ്ഞിട്ടില്ലെന്നും അരിഞ്ഞ് തള്ളുമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പ്രദേശത്ത് കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിൽ നേരത്തെ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്‍തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മൂത്തേടത്ത് വ്യാഴാഴ്ച്ച ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ ഭീഷണി മുദ്രാവാക്യം വിളിച്ചത്.

മുദ്രാവാക്യം പ്രചരിച്ചതോടെ മുസ്ലീം ലീഗ് പൊലീസിൽ പരാതി നൽകി. അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്ന് വിളിച്ചു പറഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതി. ഈ പരാതിയിലാണ് എടക്കര പൊലീസ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

എന്നാല്‍ പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ വിശദീകരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാസ്ക്ക് ധരിച്ച് വിളിച്ച മുദ്രാവാക്യം എഡിറ്റ് ചെയ്ത് തെറ്റായി കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്ന് സിപിഎം മൂത്തേടം ലോക്കൽ സെക്രട്ടറി ഷാനവാസ് പറഞ്ഞു.