ദളിത് യുവാവിന് മര്‍ദ്ദനം; എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍സി,എസ്‍ടി വകുപ്പുകള്‍ ചുമത്തി
സെബിന്‍ മർദ്ദിച്ചെന്ന എക്സൈസിന്‍റെ പരാതി വ്യാജമാണോയെന്നും അന്വേഷിക്കും. യുവാവിനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശം നൽകിയെന്നും ആർ ഇളങ്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കണ്ണൂര്‍: കണ്ണൂരിൽ ദളിത് യുവാവിനെ എക്സൈസ് സംഘം മർദ്ദിച്ച സംഭവത്തിൽ സമ്മർദ്ദങ്ങൾക്കൊടുവിൽ നടപടിയുമായി പൊലീസ്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ എസ്‍സി, എസ്‍ടി അതിക്രമത്തിന് എതിരായ വകുപ്പ് ചുമത്തി. അന്വേഷണം കൂത്തുപറമ്പ് എസിപിക്ക് കൈമാറി. സെബിനെതിരെ എക്സൈസ് നൽകിയ പരാതി കെട്ടിച്ചമച്ചതാണോ എന്ന് അന്വേഷിക്കുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണ്ണൂർ ചാവശ്ശേരിയിൽ ലഹരി മരുന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘമാണ് എസ്‍സി പ്രമോട്ടറായ സെബിനെ മര്‍ദ്ദിച്ചത്.
ഓഗസ്റ്റ് മൂന്നിന് വൈകിട്ട് ചാവശ്ശേരി പറമ്പിലെ കവലയിലൂടെ ഓട്ടോയിൽ വരുമ്പോഴാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് കടത്തുന്ന സംഘമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലെത്തിയ എക്സൈസ് സംഘം സെബിൻ സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിർത്തിയത്. എന്നാല്‍ ലഹരി വസ്തുക്കളൊന്നും വണ്ടിയിലുണ്ടായിരുന്നില്ല. എന്നിട്ടും മട്ടന്നൂർ റേഞ്ചിലെ ഉദ്യോസ്ഥരാരയ ബഷീർ, ബെൻഹർ എന്നിവർ സെബിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിൻകഴുത്തിനും കാലുകൾക്കും ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.