ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി; പരാതി നൽകിയത് കുടുംബ വൈരാഗ്യം തീർക്കാനെന്ന് പൊലീസ്

മലപ്പുറം: വ്യാജ പോക്സോ പരാതിയിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്ന പരാതി, കുടുംബ വൈരാഗ്യം തീർക്കാൻ പ്രതി വ്യാജമായി നൽകുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വഴിക്കടവ് പൊലീസാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

4 വയസുകാരിയായ മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ വഴിക്കടവ് പൊലീസിൽ പരാതി നൽകിയത്. ഇതേതുട‍ർന്ന് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. കുട്ടിയെയും അമ്മയെയും ശാസ്ത്രീയമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ കുട്ടിയെക്കൊണ്ട് പിതാവ് പ്രലോഭിപ്പിച്ച് ഭാര്യ സഹോദരനെതിരെ വ്യാജമൊഴി നൽകിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. 

കേസ് വ്യാജമെന്ന് കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയെങ്കിലും ഇയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ കാലതാമസം വരുത്തുന്നുവെന്നാരോപിച്ച് ഇയാൾ മലപ്പുറം ജില്ലാ കളക്ടർക്ക് പരാതി നൽകി അന്വേഷണം വഴിതിരിച്ചുവിടാനും ഇയാൾ ശ്രമിച്ചിരുന്നു.