പുലർച്ചെ പട്രോളിംഗിനിടയിലാണ് മലയാലപ്പുഴ ഭാഗത്തു നിന്നും അമിത വേഗതയിൽ കാർ വരുന്നത് കണ്ടത്. പെട്ടെന്ന് നിന്ന കാറിന്‍റെ അരികിലേക്ക് പൊലീസ് സംഘം ഓടിയെത്തി നോക്കിയപ്പോൾ സ്റ്റിയറിങ്ങിൽ തലതാഴ്ത്തി കിടക്കുകയായിരുന്നു യുവാവ്.

പത്തനംതിട്ട : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മലയാലപ്പുഴയിൽ നിന്നും സ്വയം കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോകവേ, അവശനിലയിലായ യുവാവിനെ ഞൊടിയിടക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ച് പത്തനംതിട്ട കണ്‍ട്രോൾ റൂം പൊലീസ് സംഘം. മലയാലപ്പുഴ സ്വദേശി സോനുവിനാണ് പൊലീസ് സംഘം രക്ഷകരായത്. കുമ്പഴയിൽ പുലർച്ചെ പട്രോളിംഗിനിടയിലാണ് മലയാലപ്പുഴ ഭാഗത്തു നിന്നും അമിത വേഗതയിൽ കാർ വരുന്നത് കണ്ടത്. പെട്ടെന്ന് നിന്ന കാറിന്‍റെ അരികിലേക്ക് പൊലീസ് സംഘം ഓടിയെത്തി നോക്കിയപ്പോൾ സ്റ്റിയറിങ്ങിൽ തലതാഴ്ത്തി കിടക്കുകയായിരുന്നു യുവാവ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് സംഘത്തിലെ എസ് സി പി ഓ ജോബിൻ ജോൺ ഡ്രൈവറുടെ ഡോറിന്‍റെ ഗ്ലാസ്സിൽ തട്ടിവിളിച്ചു. വയ്യെന്നും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഛർദ്ദിച്ച് അവശനിലയിലായ സോനുവിനെ പൊലീസ് സംഘത്തിലുണ്ടായിരുന്ന ജോബിൻ ജോൺ, സജി ഇസ്മായിൽ, മുഹമ്മദ്‌ ഷഫീഖ് എന്നിവർ ചേർന്ന് കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും മാറ്റി പിൻസീറ്റിൽ കിടത്തി.

കണ്‍ട്രോൾ റൂം വാഹനത്തിന്റെ ഡ്രൈവർ എ എസ് ഐ സജി ഇസ്മായിൽ കാർ വേഗത്തിൽ ഓടിച്ച് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ജോബിൻ ജോൺ പൊലീസ് വാഹനം ഓടിച്ചെത്തി, സി പി ഓ മുഹമ്മദ് ഷഫീക്കും ഒപ്പമുണ്ടായിരുന്നു. മൂന്നു മിനിറ്റിനുള്ളിലാണ് കുമ്പഴയിൽ നിന്നും പൊലീസ് ഡ്രൈവർ സജി ഇസ്മായിൽ യുവാവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. യുവാവിന്റെ ജീവൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.