സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ അധിക്ഷേപകരമായി പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് പൊലീസ്
വനിതകളടക്കമുള്ള സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്തോ നേരിട്ടോ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കേരള പൊലീസ്.
തിരുവനന്തപുരം: വനിതകളടക്കമുള്ള സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്തോ നേരിട്ടോ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കേരള പൊലീസ്. ഇത്തരം സംഭവങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പെലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശ പ്രകാരമാണ് നടപടി.
കൊവിഡ് മാനദണ്ഡം പ്രകാരം തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണം സാമൂഹിക മാധ്യമങ്ങൾ വഴിയാക്കാൻ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ സ്ഥാനാർത്ഥികളുടെയടക്കം ചിത്രങ്ങൾ ഉപയോഗിച്ച് അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പുറത്തുവന്നത്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പൊലീസിന്റെ ഇടപെടൽ. സംഭവം ശ്രദ്ധയിൽ പെട്ടാൽ ഐടി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരവും നടപടിയുണ്ടാകുമെന്നാണ് പെീലീസ് മുന്നറിയിപ്പ്.
പൊലീസ് അറിയിപ്പ്
വനിതകൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിർദ്ദേശം നൽകി.
സ്ഥാനാർഥികളുടെ പ്രചരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഈ നിർദ്ദേശം. ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ ഉടൻ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷൻ സെല്ലിൽ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.