കൊടകര കുഴല്‍പ്പണക്കേസ്; വിവരം ചോര്‍ത്തിയത് പരാതിക്കാരന്‍റെ ഡ്രൈവറുടെ സഹായിയെന്ന് പൊലീസ്
കോഴിക്കോട് സ്വദേശി റഷീദ് ആണ് വിവരം ചോർത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവിൽ പോയി.
കോഴിക്കോട്: രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പണം കവർന്നുവെന്ന ആരോപണം നേരിടുന്ന കൊടകര കവർച്ചാ കേസിൽ നിര്‍ണ്ണായക വഴിത്തിരിവ്. പരാതിക്കാരനായ ഡ്രൈവറിന്‍റെ സഹായി റഷീദാണ് പണം കൊണ്ടുപോകുന്ന വിവരം ചോർത്തിയതെന്ന് റൂറൽ എസ്പി ജി പൂങ്കുഴലി വ്യക്തമാക്കി. ഒളിവിൽ പോയ റഷീദിനും കുടുംബത്തിനുമായി കോഴിക്കോട്ടും കണ്ണൂരിലും തെരച്ചിൽ തുടരുകയാണ്.
കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കാനായിരുന്നു നീക്കം. ഡ്രൈവർ തനിച്ചാകാതിരിക്കാനാണ് സഹായിയെ കൂടെ വിട്ടത്. ഇയാൾ, വാഹനം പോകുന്ന വഴി കൃത്യമായി കവർച്ചാ സംഘത്തെ അപ്പപ്പോൾ അറിയിച്ചുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. റഷീദിനെക്കൂടാതെ മുഖ്യ പ്രതികളായ രഞ്ജിത്ത് അലി എന്നിവരും പിടിയിലാകാനുണ്ട്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിത്തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ പണം കൊടുത്തയച്ചതായി കരുതുന്ന വ്യവസായി ധർമ്മരാജനെ ചോദ്യം ചെയ്തെങ്കിലും പണത്തിന്‍റെ സ്രോതസ്സിന്‍റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
റഷീദ് വിവരം ചോർത്തുന്നത് അറിഞ്ഞില്ലെന്നാണ് ഡ്രൈവർ ഷംജീർ മൊഴി നൽകിയിരിക്കുന്നത്. ഇത് പൂർണമായും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം തുടരുകയാണ്. കൂടുതൽ പ്രതികളെ തേടി ബെഗളൂരുവിലും അന്വേഷണ സംഘം എത്തിയിട്ടുണ്ട്.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു