24 മണിക്കൂറില്‍ എട്ട് തവണ തീപിടുത്തം: മൂവാറ്റുപുഴയിലെ 'നാഗവല്ലിയെ' തേടി പൊലീസ്
മൂവാറ്റുപുഴയ്ക്ക് അടുത്ത് റാക്കാട്ടുള്ള മിട്ടേഷ് എന്നയാളുടെ വീട്ടിലാണ് 24 മണിക്കൂറിനിടെ എട്ട് തവണ തീപിടുത്തമുണ്ടായത്. തീപിടുത്തതിന്‍റെ കാരണം തേടി പൊലീസും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നതിനിടെ വീണ്ടും വീടിനകത്ത് തീപിടുത്തമുണ്ടായി.
മൂവാറ്റുപുഴ: മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ ശോഭന അവതരിപ്പിച്ച മാടമ്പിയിലെ മനോരോഗിയുടെ കഥാപാത്രം ആരുമറിയാതെ വീടിനകത്ത് തീകൊളുത്തുകയും വസ്തുകള്‍ വലിച്ചെറിയുകയും ചെയ്യുന്ന രംഗങ്ങള്‍ ഓര്‍മയില്ലേ.. ? അതേ പോലെ ദുരൂഹമായ ഒരു സംഭവത്തിന്‍റെ ചുരുളഴിക്കാന്‍ നോക്കുകയാണ് ഇപ്പോള്‍ മൂവാറ്റുപുഴ പൊലീസ്.
മൂവാറ്റുപുഴയ്ക്ക് അടുത്ത് റാക്കാട്ടുള്ള മീട്ടേഷ് എന്നായുളടെ വീട്ടിലാണ് 24 മണിക്കൂറിനിടെ എട്ട് തവണ തീപിടുത്തമുണ്ടായത്. തീപിടുത്തതിന്‍റെ കാരണം തേടി പൊലീസ്-ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് എട്ടാം തവണ തീപിടുത്തമുണ്ടായത്. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്ന് ഇരിക്കുകയാണ് മിട്ടേഷിന്‍റെ കുടുംബവും നാട്ടുകാരും.
മിട്ടേഷും കുടുംബാംഗങ്ങളും രാത്രി സംസാരിച്ചിരിക്കുന്നതിടെ കിടപ്പ് മുറിയിൽ തൂക്കിയിട്ടിരുന്ന സാരിയാണ് ആദ്യം കത്തിയത്. ആദ്യമിത് കാര്യമായെടുത്തില്ല. ഒരു മണിക്കൂറിന് ശേഷം വീട്ടിലെ കട്ടിലിന് തീപിടിച്ചു. പുലർച്ചെയോടെ അലമാര കത്തി. ഇതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പാചകവാതക സിലിണ്ടർ പുറത്തേക്ക് മാറ്റി. പൊലീസിൽ വിവരം അറിയിച്ചു.
പൊലീസിനൊപ്പം അഗ്നിശനസേനയും വീട്ടിലെത്തി പരിശോധന ആരംഭിച്ചു. ഇതിനിടെയാണ് എട്ടാം തവണയും തീപിടുത്തമുണ്ടാവുന്നത്. തുണിയിട്ട് വച്ചിരുന്ന ബക്കറ്റാണ് ഇക്കുറി കത്തിയത്. പൊലീസ് പരിശോധനയിൽ മുറികളിൽ ആളില്ലാതിരുന്ന സമയത്താണ് തീപിടിച്ചതെന്ന് കണ്ടെത്തിയുണ്ട്. എല്ലാതവണയും പുക വരുന്നത് കണ്ട് ചെന്നു നോക്കുമ്പോള്‍ ആയിരിക്കും എന്തെങ്കിലും കത്തുന്നത് കാണുക.
മിട്ടേഷ് കാസർകോട് മൃഗസംരക്ഷണ വകുപ്പിൽ ജീവനക്കാരനാണ്. അമ്മയും ബന്ധുവായ ചെറുപ്പക്കാരനുമാണ് കുടുംബ വീട്ടിൽ താമസം. അടുത്തിടെ വീടിന്‍റെ ഭാഗംവെപ്പ് കഴിഞ്ഞിരുന്നു. ഭാഗംവെപ്പിൽ അതൃപ്തിയുള്ള ആരെങ്കിലുമാണോ വീടിന് തീയിടുന്ന റാക്കാട്ടെ മനോരോഗി എന്നാണ് പൊലീസിന്‍റെ സംശയം.
"