കല്ലമ്പലത്തെ കൂട്ടമരണം: വിഷപദാര്‍ത്ഥത്തിൽ അന്വേഷണം, ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയക്ക് അയച്ചു
ഇന്നലെയാണ് കല്ലമ്പലം ചാത്തമ്പറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജേഷ്, മണിക്കുട്ടന്‍റെ അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം: കല്ലമ്പലത്തെ കൂട്ടമരണത്തിൽ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. മരണത്തിന് കാരണമായ വിഷപദാർത്ഥം കൃത്യമായി തിരിച്ചറിയനായാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. കുടുംബവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിൽ നിന്ന് പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കൂട്ടമരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഇന്നലെയാണ് കല്ലമ്പലം ചാത്തമ്പറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജേഷ്, മണിക്കുട്ടന്‍റെ അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ആറ് മണിയോടെയാണ് കൂട്ടമരണ വിവരം പുറംലോകം അറിയുന്നത്. മണിക്കൂട്ടനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരുടെ മൃതദേഹങ്ങൾ നിലത്ത് കിടക്കുന്ന രീതിയിലുമായിരുന്നു. ദേവകിയുടെ മൃതദേഹം മുൻ വശത്തെ മുറിയിലായിരുന്നു. ഈ മുറിയിലായിരുന്നു മണിക്കുട്ടൻറെ അമ്മ വാസന്തിയും കിടന്നിരുന്നത്. മണിക്കുട്ടന്‍റെ തട്ടുകടയിലെ ജീവനക്കാരൻ കട തുറക്കാനായി താക്കോൽ വാങ്ങനെത്തിയപ്പോള്‍ അമ്മ വാസന്തിയാണ് വാതിൽ തുറന്നത്. മണിക്കുട്ടനെ വിളിച്ചിട്ടും കിടപ്പുമുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൻ കട ബാധ്യത: മലയാളി ദമ്പതികൾ പളനിയിൽ ജീവനൊടുക്കിയ നിലയിൽ
കടബാധ്യതയെ തുടർന്ന് പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി. പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരനും ഭാര്യ സത്യഭാമയുമാണ് ജീവനൊടുക്കിയത്. വാട്സാപ്പിൽ ബന്ധുക്കൾക്ക് തങ്ങൾ ജീവനൊടുക്കുകയാണെന്ന് ഇവർ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം പളനിയിലെ ലോഡ്ജിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പളനി ടൗൺ പോലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സുകുമാരനും സത്യഭാമയും ഇന്നലെ പുലർച്ചെയാണ് പളനിക്ക് പോയത്. പാലക്കാട് ആലത്തൂരിൽ വീടിനടുത്ത് ചെറിയ പലചരക്ക് കട നടത്തുന്നവരാണ് ഇരുവരും. ചെറിയ രീതിയിൽ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. രണ്ടുമക്കൾ കുടുംബ സമേതം വിദേശത്താണ്. ഇളയമകനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്.