മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ പ്രതിയായ ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെങ്കിലും, കോടതിയിൽ സർക്കാർ അഭിഭാഷകൻ മൃദുസമീപനം സ്വീകരിച്ചത് കേസിൽ നിർണായകമാവുകയാണ്.
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനാണ് പരിശോധന. ചേന്തി അനിലിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കും. വിഡിയോവിലുള്ള ശബ്ദം അനിലിന്റേതെന്നു ശാസ്ത്രീയമായി തെളിയിക്കാനാണ് ഫോറൻസിക് പരിശോധന. അനിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു സംസാരിചുവെന്ന കുറ്റം ചുമത്തിയിരുന്നു. അതേസമയം, അനിലിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശബ്ദ സാമ്പിൾ ജയിലിൽ എത്തി ശേഖരിച്ചാൽ മതിയെന്നും മറ്റുതെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നുമാണ് പൊലീസ് നിലപാട്.
ചേന്തി അനി കസ്റ്റഡി ഇരിക്കെ പൊലീസ് മൊബൈൽഫോൺ വിട്ടുകൊടുത്തു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളെ അറസ്‌റ്റ് ചെയ്താൽ പൊലീസ് മൊബൈൽ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കും. പൊലിസിൽ സ്വാധീനം ചെലുത്തി ഫോൺ വിട്ടു നൽകിയെന്നാണ് വിവരം. എന്നാൽ, കോൾ വിശദാംശങ്ങൾ ശേഖരിച്ചാൽ മതിയെന്നാണ് പൊലീസ് വിശദീകരണം. ചേന്തി അനി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം തടഞ്ഞുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഗൂഢാലോചന ഉൾപ്പെടെ സംശയിക്കുന്ന സംഭവത്തിലാണ് പ്രധാന തൊണ്ടിമുതൽ വിട്ടുനൽകിയത്. സ്റ്റേഷനിൽ വന്ന ബന്ധുവിനാണ് ഫോൺവിട്ടുനൽകിയത്
സർക്കാർ അഭിഭാഷക ചെന്തി അനിലിന്റെ ജാമ്യ ഹർജിയിൽ മൃദു സമീപനാം സ്വീകരിച്ചു. മുഖ്യമന്ത്രിയുടേത് ഔദ്യോഗിക പരിപാടി ആയിരുന്നില്ലെന്നും അത് കൊണ്ട് കേസ് നിലനിൽക്കില്ലെന്നും ആയിരുന്നു പ്രതിഭാഗം വാദം. റിമാൻഡ് റിപ്പോർട്ടിൽ ചെമ്പഴന്തി ഗുരുകുലത്തിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രി യുടെ ഔദ്യോഗിക കൃത്യം പ്രതി തടസ്സപ്പെടുത്തി എന്ന് പറയുന്നുണ്ട്. പ്രതിക്ക് എതിരെയുള്ള ഏക ജാമ്യമില്ലാ കുറ്റമാണിത്. എന്നാൽ വാദത്തതിനിടെ സർക്കാർ അഭിഭാഷക ഇക്കാര്യം കോടതിയെ ധരിപ്പിച്ചില്ല. പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാകുന്ന സമീപനമാണെന്ന് വിമർശനം. തിങ്കലാഴ്ച്ച ജാമ്യ ഹർജിയിൽ കോടതി വിധി പറയും.
