ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ പൊലീസ് കുറ്റപത്രം നൽകി
കഴിഞ്ഞ എപ്രിൽ 16ന് ഉച്ചയ്ക്കാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികൾ വെട്ടിക്കൊന്നത്
പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് പാലക്കാട് മൂത്താന്തര എ.ശ്രീനിവാസൻ കൊലക്കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 26 പ്രതികളാണുള്ളത്. 1607 പേജുള്ള കുറ്റപത്രമാണ് കേസിൽ സമർപ്പിച്ചത്. കേസിൽ ആകെ 279 സാക്ഷികളാണുള്ളത്. വിചാരണയ്ക്ക് ആയി 293 രേഖകളും 282 തെളിവുകളും കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ എപ്രിൽ 16ന് ഉച്ചയ്ക്കാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികൾ വെട്ടിക്കൊന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് സുബൈറിനെ വെട്ടിക്കൊന്നതിലുള്ള പ്രതികാരക്കൊലയാണ് ശ്രീനിവാസൻ്റെതെന്നാണ് കേസ്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറ് കൊലയാളികൾ കടയ്ക്കുള്ളിൽ ഓടിക്കയറി വെട്ടുകയായിരുന്നു.
കേസിൽ മുഖ്യപ്രതികളിൽ ചിലർ ഉൾപ്പെടെ 25 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. അഗ്നിശമന സേനാ ഉദ്യോഗസ്ഥനായ കൊടുവായൂർ നവക്കോട് സ്വദേശി ജിഷാദും കേസിൽ പ്രതിയാണ്. വിദേശത്തേക്കു കടന്ന മുഖ്യപ്രതികളിൽ ഒരാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് തുടരുന്നുണ്ട്..ഇയാൾക്കുപുറമെ മറ്റ് രണ്ട് മുഖ്യപ്രതികളെ കൂടി പിടിക്കാനുണ്ട്.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, ഡിവൈഎസ്പി എം.അനിൽകുമാർ, ഇൻസ്പെക്ടർ ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊലപ്പെടുത്താനുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ കേരളത്തിലെ ആദ്യത്തെ കൊലപാതകമായാണ് പൊലീസ് ശ്രീനിവാസൻ വധത്തെ വിലയിരുത്തുന്നത്.
12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 20 കാരന് നേരെ വെടിയുതിര്‍ത്ത് പൊലീസ്
ദില്ലി : നോയിഡയിൽ സ്‌കൂളിലേക്ക് പോകുകയായിരുന്ന 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 20കാരനെ വെടിവച്ച് പൊലീസ്. അറസ്റ്റ് ചെയ്ത പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് വെടിയുതിര്‍ത്തത്. പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. മുമ്പും പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഐപിസി സെക്ഷൻ 376 (ബലാത്സംഗം) പ്രകാരവും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമത്തിന്റെ വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോയിഡ) രൺവിജയ് സിംഗ് പറഞ്ഞു. പ്രതി പൊലീസ് വാനിൽ നിന്ന് ചാടി ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഓടി. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ അവനെ വളഞ്ഞു. നിലത്തുകിടന്ന കല്ല് ഉപയോഗിച്ച്പ്രതി പൊലീസുകാരെ ആക്രമിച്ചു. ഇതോടെ പ്രതിയുടെ കാലിൽ വെടിയുതിർത്തു. ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഓഫീസർ പറഞ്ഞു.