ഫാന്റം പൈലി എന്ന് എഫ് ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ്. കോട്ടയം എസ്പിക്ക് ഗീതു നേരിട്ട് നൽകിയ പരാതി മണർകാട് പൊലീസിന് കൈമാറുകയായിരുന്നു.

കോട്ടയം: സൈബർ ആക്രമണ പരാതിയിൽ പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ ജെയ്ക് സി തോമസിന്‍റെ ഭാര്യ ഗീതുവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. മണർകാട് പൊലീസാണ് കേസെടുത്തത്. ഫാന്റം പൈലി എന്ന് എഫ് ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ്. കോട്ടയം എസ്പിക്ക് ഗീതു നേരിട്ട് നൽകിയ പരാതി മണർകാട് പൊലീസിന് കൈമാറുകയായിരുന്നു.

തനിക്കെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണെന്ന് ഗീതു ആരോപിച്ചിരുന്നു. കോണ്‍ഗ്രസുകാരായ സ്ത്രീകളടക്കം സൈബര്‍ ആക്രമണം നടത്തി, കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നല്‍കിയത്. ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉണ്ടാകരുതെന്നും ഒന്‍പത് മാസം ഗര്‍ഭിണിയായ തന്നെ അപമാനിച്ചെന്നും ഗീതു നേരത്തെ പ്രതികരിച്ചിരുന്നു. ഗീതുവിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്ന് ജെയ്ക്കും ആരോപിച്ചിരുന്നു. തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുന്നില്ല. സൈബര്‍ ആക്രമണങ്ങള്‍ക്ക് പുതുപ്പള്ളി മറുപടി നല്‍കുമെന്നും ജെയ്ക്ക് പ്രതികരിച്ചിരുന്നു. 

നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെ സോഷ്യല്‍മീഡിയയില്‍ നടന്ന സൈബര്‍ ആക്രമണങ്ങളും ശുദ്ധ മര്യാദകേടാണെന്ന് ജെയ്ക്ക് അഭിപ്രായപ്പെട്ടിരുന്നു. അച്ചു ഉമ്മന്‍ ധരിക്കുന്ന ബ്രാൻഡഡ് വസ്ത്രങ്ങൾ, ബാഗുകൾ അടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീര്‍ത്തിപരമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അച്ചു ഉമ്മനും തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയിരുന്നു. അച്ചുവിന്റെ പരാതിയില്‍ സെക്രട്ടറിയേറ്റ് മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് അനുഭാവിയുമായ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

തെളിവുകളടക്കമാണ് പരാതി നൽകിയിരിക്കുന്നതെന്ന് ജെയ്ക്കിന്റെ ഭാര്യ ​ഗീതു