പരിക്കേറ്റ കുട്ടിയുടെ അച്ഛനെതിരെ ആരോപണവുമായി പ്രതികളുടെ ബന്ധുക്കളും കോളനി നിവാസികളും രംഗത്തെത്തി. ലഹരിമാഫിയ ആക്രമിച്ചെന്ന് വ്യാജ പരാതി നൽകി ഇയാൾ പൊലീസനേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം.ഇയാൾക്കെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും നാട്ടുകാർ പറയുന്നു

തിരുവനന്തപുരം : വർക്കല അയിരൂരിൽ കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരിമാഫിയ ആക്രമിച്ചെന്ന പരാതി യഥാർഥമാണോയെന്ന് സംശയിച്ച് പൊലീസ്. ആക്രമിക്കപ്പെട്ട ശേഷം കുട്ടി പറഞ്ഞ കഥയോ രക്ഷിതാവ് വളച്ചൊടിച്ചതോ ആകാമെന്നാണ് സംശയം. എന്നാൽ പൊലീസിന്റെ അനുമാനങ്ങൾ തള്ളിയ പതിനഞ്ചുകാന്റെ അച്ഛൻ നീതിതേടി ബാലാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്ന് ആവർത്തിച്ചു.

ഏറെ കോളിളക്കമുണ്ടാക്കിയ കേസിലാണ് പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസ് പരാതിയെ സംശയിക്കുന്നത്. പരാതി നൽകിയ പതിനഞ്ചുകാരന് മർദനമേറ്റു എന്നത് പൊലീസ് ശരിവെക്കുന്നു.എന്നാൽ കഞ്ചാവ് വലിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് നിഗമനം.കുട്ടികൾ തമ്മിൽ ഇരട്ടപ്പേര് വിളിച്ച് അടിയുണ്ടായി. പിന്നാലെ കുട്ടിയുടെ അച്ഛന്റെ ബന്ധുക്കൾ എത്തി തിരിച്ചടിച്ചു.ആക്രമണത്തിന് പിന്നാലെ കുട്ടി പറഞ്ഞ കഥയാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ഇരുകൂട്ടർക്കുമെതിരെ പരാതികളിൽ കേസെടുത്തിട്ടുണ്ട്. ഇരുപക്ഷത്തെയും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറയുന്നു. എന്നാൽ പൊലീസിന്റെ കണ്ടെത്തൽ തെറ്റാണെന്ന് കുട്ടിയുടെ അച്ഛൻ ഇപ്പോഴും പറയുന്നത്

അതേസമയം പരിക്കേറ്റ കുട്ടിയുടെ അച്ഛനെതിരെ ആരോപണവുമായി പ്രതികളുടെ ബന്ധുക്കളും കോളനി നിവാസികളും രംഗത്തെത്തി. ലഹരിമാഫിയ ആക്രമിച്ചെന്ന് വ്യാജ പരാതി നൽകി ഇയാൾ പൊലീസനേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം.

വ്യാജ പരാതി നൽകി കോളനി നിവാസികളെ അപമാനിച്ചതിന് ഇയാൾക്കെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ജീവഭയത്താൽ വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് താനെന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു

'മകനെ ലഹരി മാഫിയ മര്‍ദ്ദിച്ചത് വീട്ടില്‍ കയറി', കുട്ടിയുടെ മൊഴി പ്രകാരമല്ല എഫ്ഐആര്‍, പൊലീസിനെതിരെ കുടുംബം