പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിനിടെ തലയിൽ പായസം വീണ സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും തനിക്ക് പരാതിയില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ. അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ തന്‍റെ തലയിൽ പായസം വീണതിൽ അസ്വാഭാവികമായി ഒന്നുമില്ല. വീഡിയോ കണ്ട ലോകമെമ്പാടുമുള്ള മനുഷ്യർക്കും അതറിയാം. ഒരു ആൾക്കൂട്ടത്തിൽ സംഭവിക്കാൻ സാധ്യതയുള്ളത് മാത്രമാണ് ഉണ്ടായതെന്നും തനിക്ക് പരാതിയില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. സന്തോഷം പങ്കിടാൻ പായസം കൊണ്ടുവന്നപ്പോൾ കൈ തട്ടി തലയിൽ വീണതാണ്. പൊലീസിൽ പരാതി കിട്ടിയാൽ അന്വേഷിക്കും. അന്വേഷണം ആവശ്യമില്ല എന്ന് പറഞ്ഞ് ഡിജിപിക്ക് താൻ കത്ത് നൽകിയിട്ടുണ്ടെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.
കൊല്ലത്ത് കെഎസ്ആർടിസിയുടെ സ്ത്രീ സൌജന്യ യാത്രയുടെ ഉദ്ഘാടന ദിവസമാണ് മന്ത്രിയുടെ തലയിൽ ചൂടുപായസം വീണത്. ബസിലെ ആദ്യ യാത്രയിലെ തിരക്കിനിടെ ആയിരുന്നു ഇത്. കൊല്ലം ഡിപ്പോയിൽ വെച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പായസം കൈമാറുമ്പോഴാണ് മന്ത്രിയുടെ തലയിൽ വീണത്. പിന്നാലെ എന്താണ് സംഭവിച്ചത് എന്നറിയാതെ മന്ത്രി സീറ്റില്‍ നിന്ന് ചാടി എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയില്‍ വീണ പായസം തുടച്ചുമാറ്റുകയും ചെയ്തു.
