വനത്തിൽ കുടുങ്ങിയ പൊലീസുകാരെ പുറത്തെത്തിച്ച സംഭവത്തിൽ പൊലീസ് സംഘം വനം വകുപ്പിനെ അറിയിക്കാതെ കാടുകയറിയതിൽ വനംവകുപ്പിന് അതൃപ്തി.

മലമ്പുഴ: വനത്തിൽ കുടുങ്ങിയ പൊലീസുകാരെ പുറത്തെത്തിച്ച സംഭവത്തിൽ പൊലീസ് സംഘം വനം വകുപ്പിനെ അറിയിക്കാതെ കാടുകയറിയതിൽ വനംവകുപ്പിന് അതൃപ്തി. കാട് പരിചിതമല്ലാത്തവർ കയറിയതിനാലാണ് കുഴപ്പമുണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുമെന്നും വനം വകുപ്പ് അറിയിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം സംഭവത്തിൽ രക്ഷിക്കാൻ പോയ ദൌത്യസംഘം പകർത്തിയ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷാദൗത്യത്തിന് പോയ വനപാലകർ കുടുങ്ങിയത് ആറംഗ കാട്ടാനസംഘത്തിന് മുന്നിലാണ്. വാളയാറിൽ നിന്നു കയറിയ സംഘമാണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത് ശബ്ദമുണ്ടാക്കിയപ്പോൾ ആനക്കൂട്ടം കാട്ടിൽ കയറുകയായിരുന്നു.

നേരത്തെ വനത്തിൽ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചിരുന്നു. കഞ്ചാവ് വേട്ടക്കായി പോയ 14 അംഗ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു വനത്തിൽ കുടുങ്ങിയത്. രക്ഷാദൗത്യ സംഘം എത്തിയിരുന്നില്ലെങ്കിൽ തങ്ങൾക്ക് കാട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ലെന്ന് രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

ഇന്നലെ രാവിലെ 8 മണിയോടെയാണ് വനത്തിനകത്തെ കഞ്ചാവ് കൃഷി നശിപ്പിക്കാനായി നർക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള14 അംഗ സംഘം മലമ്പുഴ വഴി ഉൾക്കാട്ടിൽ കടന്നത്. ഉച്ചതിരിഞ്ഞ് മഞ്ഞ് മൂടുകയും ദിക്ക് തെറ്റുകയും ചെയ്തു. മഴ കൂടി എത്തിയതോടെ കാട്ടിനുളളിലെ പാറപ്പുറത്ത് തങ്ങാൻ സംഘം തീരുമാനിച്ചു.

കാട്ടിനുള്ളിലെ പരിമിതമായ റേഞ്ചിൽ വിവരം പുറത്തെത്തിച്ചു. പുലർച്ചയോടെ രണ്ട് രക്ഷാദൗത്യ സംഘങ്ങൾ വനത്തിലേക്ക് പുറപ്പെട്ടു. വാളയാറിലൂടെ കയറിയ സംഘം കാട്ടാന കൂട്ടങ്ങൾ മുന്നിൽ പെട്ടെങ്കിലും ശബ്ദമുണ്ടാക്കി ആനയെ തുരത്തിയാണ് ഭൗത്യം തുടർന്നത്. 12 മണിയോടെ മലമ്പുഴയിൽ നിന്നും പോയ സംഘം ഉദ്യോഗസ്ഥരെ കണ്ടെത്തുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് രക്ഷാദൗത്യസംഘം പൊലീസുകാരുമായി കാടിന് പുറത്തേക്ക് എത്തിയത്.