സിലി വധക്കേസില്‍ തെളിവെടുപ്പ് നടത്തണം: ജോളിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ്
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജോളിയെ ഹാജരാക്കുന്നത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് ജോളിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്. റോയ് തോമസ് കൊലക്കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ ജോളി ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍റിലാണ്
ഷാജുവിന്‍റെ ആദ്യഭാര്യ സിലിയെ ദന്താശുപത്രിക്ക് സമീപത്ത് വച്ച് സയനൈഡ് നല്‍കി ജോളി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിലിയുടെ മരണത്തിലും ജോളിയെ അറസ്റ്റ് ചെയ്തിരുന്നു. ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്.