സിപിഎമ്മുകാരെ കുത്തിനിറച്ച് ശിശുക്ഷേമ സമിതികൾ; നിയമന മാനദണ്ഡത്തിൽ ഇളവ് വരുത്തി സര്‍ക്കാര്‍
ശിശുക്ഷേമ സമിതിയുടെ പത്തനംതിട്ട അധ്യക്ഷൻ സക്കീർ ഹുസൈൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം. ആലപ്പുഴയിലെ ചെയർപേഴ്സൻ ജലജ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്. കൊല്ലത്തെ അധ്യക്ഷൻ കെപി സജിനാഥ് പുകസാ അംഗം.
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ സമിതിയിൽ രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി സിപിഎം. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഒക്കെയാണ് നിലവിൽ പല ജില്ലകളിലെയും ശിശുക്ഷേമ സമിതിതികളുടെ തലപ്പത്ത്. വാളയാർ കേസിൽ ആരോപണവിധേയനായി പുറത്താക്കപ്പെട്ട പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനായിരുന്ന അഡ്വ.രാജേഷിന്‍റെ സിപിഎം ബന്ധം പുറത്തായതിന് പിന്നാലെയാണ് രാഷ്ട്രീയക്കാരെ കുത്തിനിറച്ച സമിതികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.
ശിശുക്ഷേമ സമിതിയുടെ പത്തനംതിട്ട അധ്യക്ഷൻ സക്കീർ ഹുസൈൻ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ആലപ്പുഴയിലെ ചെയർപേഴ്സൻ ജലജ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്. കൊല്ലത്തെ അധ്യക്ഷൻ കെപി സജിനാഥ് ആകട്ടെ പുരോഗമന കലാസാഹിത്യ സംഘം അംഗമാണ്.
അർദ്ധ ജൂഡീഷ്യൽ പദവിയുള്ള സ്ഥാപനമായാണ് സിഡബ്ള്യൂസിയെ പരിഗണിക്കുന്നത്. ഒരു ചെയർപേഴ്സണും നാല് അംഗങ്ങളും അടങ്ങുന്നതാണ് ജില്ലാകമ്മിറ്റികൾ. ബിരുദാനന്തര ബിരുദവും കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഏഴ് വർഷത്ത പ്രവൃത്തി പരിചയവുമായിരുന്നു സമിതി അംഗമാകാൻ യോഗ്യത. എന്നാൽ വേണ്ടപ്പെട്ടവർക്ക് വഴിയൊരുക്കാൻ ബിരുദാന്തര ബിരുദം അല്ലെങ്കിൽ പ്രവൃത്തി പരിചയം എന്നിങ്ങനെയായി ഇടത് സർക്കാർ മാനദണ്ഡത്തിൽ വീണ്ടും ഇളവ് വരുത്തി.
"
ഇരകൾക്കൊപ്പം നിൽക്കാതെ വേട്ടക്കാർക്കൊപ്പം നിന്ന ചരിത്രം CWCക്ക് നേരത്തെയുമുണ്ട്. കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയെ സഹായച്ചതിന് വയനാട് ശിശുക്ഷേമ സമിതി പിരിച്ചുവിട്ടിട്ട് കാലമേറെയായില്ല. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ പ്രതിയായ അമ്മയ്ക്കൊപ്പം തന്നെ വിട്ട ഇടുക്കി സിഡബ്ല്യുസി ചെയർമാനെയും കേരളം മറന്നുകാണില്ല. അനധികൃതമായി ദത്തെടുക്കലിന് കൂട്ടുനിന്നു എന്നായിരുന്നു മലപ്പുറം സിഡബ്ല്യുസി ചെയർമാനെതിരായ ആരോപണം.