ഏല്ലാകാലത്തും പ്രതിസന്ധികൾ അവസാരമാക്കിയ  മുന്നേറിയ ചരിത്രമാണ് കെ എം മാണിക്ക്. അടിയന്തരാവസ്ഥക്കെതിരെ സിപിഎമ്മുമായി യോജിച്ച് നീങ്ങിയശേഷം കോൺഗ്രസ് പക്ഷത്തേയ്ക്ക് കൂറിമാറിയാണ് ആദ്യമായി കെഎം മാണി മന്ത്രിയാകുന്നത്. ആദ്യം കിട്ടയത് തന്നെ ധനവകുപ്പ്.  

പാലാ: പ്രതിസന്ധികളെ അതീജീവിക്കുന്നതിൽ അസാമാന്യ പാടവം പുലർത്തിയ നേതാവായിരുന്നു കെ എം മാണി. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി എന്നതുമുതലുളള ഭരണ രംഗത്തെ ബഹുമതികളെല്ലാം കെ എം മാണി അങ്ങനെ നേടിയതാണ്. പതിമൂന്ന് ബജറ്റുകള്‍ അവതരിപ്പിച്ച മാണിയുടെ അവസാന ബജറ്റ് അവതരണവും പ്രതിസന്ധികളെ മറികടക്കുന്ന മാണി സ്റ്റൈലിന് ഉദാഹരമാണ്. ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷം സഭയ്ക്കുള്ളിൽ തീർത്ത പ്രതിഷേധം മറികടന്നായിരുന്നു കെ എം മാണിയുടെ അവസാനത്തെ ബജറ്റ് അവതരണം. 

ഏല്ലാകാലത്തും പ്രതിസന്ധികൾ അവസാരമാക്കിയ മുന്നേറിയ ചരിത്രമാണ് കെ എം മാണിക്ക്. അടിയന്തരാവസ്ഥക്കെതിരെ സിപിഎമ്മുമായി യോജിച്ച് നീങ്ങിയശേഷം കോൺഗ്രസ് പക്ഷത്തേയ്ക്ക് കൂറിമാറിയാണ് ആദ്യമായി കെഎം മാണി മന്ത്രിയാകുന്നത്. ആദ്യം കിട്ടയത് തന്നെ ധനവകുപ്പ്. 

79 ൽ വീണ്ടും ഇടതുപക്ഷത്തേക്ക് തിരിച്ചെത്തി. 80-ലെ നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായി. 2 വർഷത്തിന് ശേഷം എകെ ആന്‍റണിക്ക് പിന്നാലെ വീണ്ടും എതിർചേരിയിലേക്ക്. 87 വരെ കെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായി തുടര്‍ന്നു. പലതവണ മുന്നണിമാറുമ്പോഴും പാർട്ടിയിലെ പിളർപ്പുകൾ ഉണ്ടാകുമ്പോഴും കെ എം മാണിക്ക് ഒരിക്കൽ പോലും ചുവട് പിഴച്ചില്ല. 

ഒരു തവണപോലും സ്വന്തം തട്ടകമായ പാലായിൽ തോറ്റില്ല. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിയമസഭാ സാമാജികനായതിന്‍റെ ദേശീയ റെക്കോർഡാണ് കെ എം മാണി സ്വന്തം പേരിലാക്കിയത്. ആദ്യമായി കർഷക പെൻഷൻ അനുവദിച്ച കെ എം മാണിയുടെ 80 ലെ ബജറ്റോടെയാണ് കേരളത്തിൽ ക്ഷേമ പെൻഷനുകളുടെ തുടക്കം .വക്കീലൻമാർക്കും വക്കീൽ ഗുമസ്തൻമാർക്കും പെന്‍ഷന്‍ അനുവദിച്ചത് മുതൽ 2011-ല്‍ കാരുണ്യ പദ്ധതി വരെ മാണിയുടെ കൈയൊപ്പ് പതിഞ്ഞ പദ്ധതികള്‍ അനവധിയാണ്. 

സംസ്ഥാനമെങ്ങും കുടിവെളളവും വൈദ്യുതി എത്തിക്കാൻ തുടങ്ങിവച്ച പ്രത്യേക പദ്ധതികളും കെ എം മാണിയുടെ കൈയ്യൊപ്പ് പതിഞ്ഞതാണ്. റവന്യുമന്ത്രി എന്ന നിലയിൽ അദ്ദേഹമാണ് കേരളത്തിലാദ്യമായി റവന്യു അദാലത്തുകൾക്ക് തുടക്കമിട്ടത്. ധനകാര്യത്തിന് പുറമേ, ആഭ്യന്തരം, നിയമം, റവന്യു, വൈദ്യുതി, ജലസേചനം തുടങ്ങി പ്രധാന വകുപ്പുകളെല്ലാം കെ എം മാണി ഭരിച്ചിട്ടുണ്ട്. ആകാതെ പോയത് മുഖ്യമന്ത്രി മാത്രം. 

1979-ൽ സിച്ച് മന്ത്രിസഭ രാജിവച്ചശേഷം ഇടതുമുന്നണിയുടെ പിന്തുണയോടെ കെഎം മാണി മന്ത്രിസഭക്ക് അവകാശവാദം ഉന്നയിച്ചതാണ്. ഭൂരിപക്ഷം കിട്ടുമായിരുന്നിട്ടും ഗവർണർ നിയമസഭ പിരിച്ചവിട്ടതോടെയാണ് ആ ശ്രമം പൊളിഞ്ഞത്. കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് വീണ്ടും ഇതേ നീക്കത്തിന് കെഎം മണിയും ഇടതുപക്ഷവും ഒരുങ്ങുന്നതായി ശ്രുതി ഉയർന്നിരുന്നു. തന്നെ വീഴ്ത്തിയ ബാർ കോഴ ആരോപണത്തിന് പിന്നിൽ ഇതേക്കുറിച്ചുള്ള കോൺഗ്രസിന്‍റെ സംശയമാണെന്ന് കെ എം മാണി മരിക്കും വരെ ഉറച്ചു വിശ്വസിച്ചിരുന്നു.