എംഎ യൂസഫലിയുടെ മകൾ ഷെഫീനയുടെ നേതൃത്വത്തിൽ 'പൊന്നുപോലെ' എന്ന പേരിൽ ആർട്ട് എക്സിബിഷൻ കൊച്ചി മുസിരീസ് ബിനാലെയിൽ തുടങ്ങി. സ്വർണ്ണത്തെ ആസ്പദമാക്കിയുള്ള ഈ പ്രദർശനം ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-സാംസ്കാരിക ബന്ധങ്ങളെ അടയാളപ്പെടുത്തുന്നു.  

കൊച്ചി: സ്വർണത്തിന്റെ ഉൽപ്പത്തിയും സ്വർണം ഈ കാലഘട്ടത്തിൽ ചെലുത്തുന്ന സ്വാധീനത്തേയും ആസ്പദമാക്കി എംഎ യൂസഫലിയുടെ മകളും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക് ആർട്ട് ഫൗണ്ടേഷൻ സ്ഥാപകയുമായ ഷെഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള പൊന്നുപോലെ ആർട്ട് എക്സിബിഷന് തുടക്കമായി. കൊച്ചി മുസിരീസ് ബിനാലെയുടെ ഭാഗമായി ഫോർട്ട് കൊച്ചി കൽവത്തി റോഡിലെ കെഎം ബിൾഡിങ്ങിൽ ആരംഭിച്ച എക്സിബിഷൻ യുഎഇ എംബസി പ്രതിനിധി മജീദ് എം നെഖൈലാവി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, വ്യവസായ മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം.പി കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാൻ വി വേണു. ബിനാലെ പ്രസിഡന്റ് ബോസ്കൃഷ്ണാചാരി, ലുലു ഫിനാൻഷ്യൽസ് ഹോൾഡിങ്ങിസ് മാനേജിങ്ങ് ഡയറക്ടർ അദീബ് അഹമ്മദ്, ഷെഫീന യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.

അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വാണിജ്യ വ്യാവസായിക ബന്ധങ്ങളെ അടയാളപ്പെടുത്തുന്നതാണ് പൊന്നുപോലെ എക്സിബിഷനെന്ന് എം.എ യൂസഫലി പറഞ്ഞു. ഒരുപാട് എമിറാത്തി കാലാകരന്മാരുടെ പങ്കാളിത്തം കൊണ്ട് പൊന്നു പോലെ എക്സിബിഷൻ ശ്രദ്ധേയമാണ്. നിരവധി കാലാകാരന്മാരുടെ പ്രദർശനങ്ങൾ മേളയിൽ വരും ദിവസങ്ങളിലും അരങ്ങേറും ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ചരിത്രാതീത കാലം മുതലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ബിസിനസ് വളർന്നതും അതിന്റെ ആസ്ഥാനവുമെല്ലാം യുഎഇയിലാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കഥ പറയുന്ന എക്സിബഷന് പ്രാധാന്യമേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ മകൾക്ക് കലയോടാണ് ഇഷ്ടമെന്നും എനിക്ക് എന്റെ മകളെയാണ് ഇഷ്ടമെന്നും യൂസഫലി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ഇരുപതിലധികം കലാകാരന്മാരെ അണിനിരത്തുന്ന ​ഗോൾഡ് തീമിലൊരുങ്ങുന്നതാണ് ഈ എക്സിബിഷൻ. പ്രശസ്ത കലകാരനും ക്യൂറേറ്ററുമായ മുർത്തസാ വലിയാണ് എക്സിബിഷൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യ, യുഎഇ, അമേരിക്ക, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപതിലധികം കലാകാരന്മാരാണ് ഇതിൽ പങ്കാളികളായിരിക്കുന്നത്. മാർച്ച് 31 വരെ ബിനാലെയിൽ പൊന്നു പോലെ പ്രദർശനം തുടരും.

പൊന്ന് പോലെ നോക്കണമെന്ന് ഫെഷീന യൂസഫലി

കൊച്ചി; ഏത് സന്തോഷ കാര്യത്തിനും എന്റെ പൊന്നേ .... എന്ന് വിളിക്കാത്ത മലയാളികളില്ല. കുടുംബത്തിന്റെ എല്ലാ സന്തോഷത്തിലും ആഹ്ലാദത്തിലും ഈ വാക്കിന് പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ . സ്വർണം പോലെ പവിത്രമായ പല കാര്യങ്ങൾക്കും വാചകമായി മലയാളികൾ പറയാറുള്ളത് എന്റെ പൊന്നേ എന്നാണ്. അത്തരത്തിൽ തന്നെയാണ് തന്റെ ഈ ആർട്ട് എക്സിബിഷന് പേരിട്ടിരിക്കുന്നതെന്ന് റിസ്ക് ആർട്ട് ഫൗണ്ടേഷൻ സ്ഥാപകയും എംഎ യൂസഫലിയുടെ മകളുമായ ഷെഫീന യൂസഫലി പറഞ്ഞു.

യുഎഇയും ഇന്ത്യയും തമ്മിലുള്ള കലാപരമായും, സൃഷ്ടിപരവുമായുള്ള കൂടിച്ചേരലുകൾക്ക് പൊന്നു പോലെ എന്ന ഈ എക്സിബിഷൻ നാഴിക കല്ലായി മാറും. അതിനാൽ തന്നെയാണ് എമറാത്തി കലാകാരൻമാരേയും , ഇന്ത്യൻ കലാകാരൻമാരേയും ഉൾപ്പെടുത്തി ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്തത്. ഇത്തവണത്തെ ബിനാലെയിൽ ഉൾപ്പെടുത്തിന് വേണ്ടി ക്യൂരിയേറ്ററായ മൂർത്തസയെ സമീപിച്ചപ്പോഴും അദ്ദേഹവും ഇക്കാര്യത്തിൽ വളരെ അനുകൂലമായി പ്രതികരിച്ചതോടെ തന്റെ ആത്മവിശ്വാസം വർദ്ധിക്കുകയായിരുന്നു. നിരവധി കലാകാരൻമാരുടെ കലാ സൃഷ്ടികൾക്ക് പൊന്നു പോലെ എക്സിബിഷൻ വലിയ വേദിയാകുമെന്നും ഷെഫീന കൂട്ടിച്ചേർത്തു.

പൂർവ്വികൾ ഇന്ത്യാക്കാരാണെങ്കിലും, ജൻമം കൊണ്ട് അമേരിക്കൻ വംശകനായ തനിക്ക് ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്രധാന എക്സിബിഷന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പൊന്നു പോലെ എക്സിബിഷന്റെ ക്യൂറേറ്ററായ മൂർത്താസ വാലി പറഞ്ഞു. പല സംസ്കാരങ്ങലാൽ വൈവിധ്യമാണ് ഇന്ത്യയുടെ കലാ സംസ്കാരം. അതിന് ഉതകുന്ന രീതിയിൽ ഒരു കലാ സൃഷ്ടി വെല്ലുവിളിയായിരുന്നു. മറാത്തിയും, ദക്ഷിണ - ഉത്തര ഇന്ത്യ എന്നീ പ്രദേശങ്ങൾ അടങ്ങുന്ന നിരവധി സംസ്കാരങ്ങളാൽ സമ്പന്നത ഏവരേയും ആകർഷിക്കുന്നതാണ്. അതിനാൽ തന്നെയാണ് എല്ലാ കലാസൃഷ്ടികളും പൊന്നു പോലെയിൽ ഒരു കുടക്കീഴിൽ എത്തിച്ചത്. അതിന്റെ മഹത്വം തിരിച്ചറിയാൻ കേരളത്തിലെ കലാ ആസ്വാദകർക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.