പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോൻ രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് ട്വന്‍റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. അവിടെ ഒരു ഡീൽ നടന്നുവെന്നും എങ്ങനെ പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന് കോണ്‍ഗ്രസ് തെളിയിച്ചുവെന്നും സാബു എം ജേക്കബ് ആരോപിച്ചു

കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോൻ രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് ട്വന്‍റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. അവിടെ ഒരു ഡീൽ നടന്നുവെന്നും എങ്ങനെ പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന് കോണ്‍ഗ്രസ് തെളിയിച്ചുവെന്നും സാബു എം ജേക്കബ് ആരോപിച്ചു. ഏഴു ലക്ഷം ബാങ്ക് വായ്പ അടയ്ക്കാമെന്നും അഞ്ചു ലക്ഷം പണമായി നൽകാമെന്നുമുള്ള ഡീൽ അവിടെ ഉണ്ടായി. 27ന് വൈകിട്ട് വിപി സജീന്ദ്രൻ ഇന്നോവ കാറിലെത്തി പൂജ ജോമോനെ കണ്ടു. ആദ്യം പൂജ കോണ്‍ഗ്രസിന്‍റെ ഡീലിൽ നിന്ന് പിന്മാറി. ഇന്നലെ വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ പൂജയുമായി ചര്‍ച്ച നടത്തി. ഏഴു ലക്ഷം ബാങ്ക് വായ്പയും പലിശയും അടയ്ക്കാമെന്ന് ഏറ്റു. 

അങ്ങനെയാണ് അവര്‍ രാജിവെച്ചതെന്നും പണം കൊടുത്ത് ജയിക്കുമെന്ന് കരുതിയാൽ ജനം മറുപടി നൽകുമെന്നും സാബു ജേക്കബ് പറഞ്ഞു. ഇത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണ്. ഇങ്ങനെയുള്ളവരാണോ എംഎൽഎ ആകേണ്ടത്? പൂജയുടെ രാജിക്ക് പിന്നിൽ കോണ്‍ഗ്രസ് ആണെന്നും വിപി സജീന്ദ്രനാണ് നീക്കം നടത്തിയതെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായോ ഇല്ലയോ എന്ന് സജീന്ദ്രൻ പറയട്ടെയെന്നും സാബു എം ജേക്കബ് പറഞ്ഞു. താൻ ട്വന്‍റി20യിൽ നിന്നോളാമെന്നും ബിജെപി പരിപാടിക്ക് പോകില്ലെന്നും പൂജ നേരത്തെ പറഞ്ഞിരുന്നുവെന്നും സാബു ജേക്കബ് പറഞ്ഞു.

വോട്ടെടുപ്പിന് തൊട്ടുമുൻപാണ് ട്വന്റി 20യിലെ പൊട്ടിത്തെറി. ബിജെപിക്ക് ഒപ്പം ട്വന്റി ട്വന്റി പോയത് അംഗീകരിക്കാൻ പറ്റില്ലെന്ന് ആരോപിച്ചാണ് പൂതൃക്ക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൂജ ജോമോൻ രാജിവെച്ചത്. ട്വന്റി 20യുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോൻ നേരത്തെ ആരോപിച്ചിരുന്നു. രാജി വയ്ക്കുമെന്ന് നേരത്തെ സാബു ജേക്കബിനോട് പറഞ്ഞിരുന്നു. നേരത്തെ രാജി വെച്ച അംഗം സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽ പോലും ഇല്ലാതെ മരിച്ചു എന്നും അങ്ങനെ ദൈവം നിങ്ങൾക്ക് വരുത്താതിരുത്തട്ടെ എന്നും സാബു ജേക്കബ് പറഞ്ഞുവെന്നും പൂജ ജോമോൻ ആരോപിച്ചിരുന്നു.

YouTube video player