പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി
60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ആണ് ഹൈക്കോടതി നിർദേശം
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറുപത് ദിവസമായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചരത്തിൽ പ്രതികൾക്ക് വിചാരണ കോടതിയിൽ ജാമ്യപേക്ഷ സമർപ്പിക്കാമെന്ന് ഹൈക്കോടതി. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി റോയി ഡാനിയേൽ രണ്ടാം പ്രതി പ്രഭ തോമസ് മൂന്നും നാലും പ്രതികളായ റിനു റേബ എന്നിവരാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്. പ്രതികളിൽ രണ്ട് പേർ ഓഗസ്റ്റ് 28നും രണ്ട് പേർ ഓഗസ്റ്റ് 29 നു മാണ് അറസ്റ്റിലായത്. അറസ്റ്റിലായി അറുപത് ദിവസം കഴിഞ്ഞതിനാൽ സ്ഥിരം ജാമ്യം വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
അറുപത് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യത്തിന് അർഹത ഉണ്ടെന് പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. സർക്കാർ അഭിഭാഷകനോട് കുറ്റപത്രം സമർപ്പിച്ചില്ലേ എന്ന ചോദ്യത്തിന് അഭിഭാഷകന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതികൾക്ക് കീഴ്ക്കോടതിയെ ജാമ്യത്തിനായി സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിൻറെ അടിസ്ഥാനത്തിൽ പ്രതികൾ കീഴ്ക്കോടതിയെ സമീപിക്കാൻ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ 2000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ അന്താരാഷ്ട്ര ബന്ധങ്ങളടക്കുമുള്ള സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമുണ്ടാകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ പറയുന്നത്. ലഭ്യമാകാനുള്ള തെളിവുകൾ വേഗത്തിൽ കണ്ടെത്തി ഉടൻ കുറ്റപത്രം സമർപിക്കും. കേസിൽ അവസാനം അറസ്റ്റിലായ അഞ്ചാം പ്രതിയായ റിയ റിമാൻഡിലാണ്.