Asianet News MalayalamAsianet News Malayalam

'പഴയ സിമിക്കാരന്‍' ചാപ്പ ചാര്‍ത്താന്‍ വരുന്നവരോട്...; പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരിച്ച് കെ ടി ജലീൽ

ഹൈന്ദവ സമുദായത്തിൽ ഇതേ കാര്യങ്ങൾ ചെയ്യുന്ന ആർഎസ്എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു. ശശികല ടീച്ചർ ഉൾപ്പടെയുള്ള വർഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു

popular front ban former minister k t jaleel mla response
Author
First Published Sep 28, 2022, 11:57 AM IST

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് കെ ടി ജലീല്‍ എംഎല്‍എ. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിത്തമുള്ളതായും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയതായും ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിന്‍റെ വെളിച്ചത്തിലുള്ള നിരോധനത്തെ സ്വാഗതം ചെയ്യുന്നു.

അതേസമയം, ഹൈന്ദവ സമുദായത്തിൽ ഇതേ കാര്യങ്ങൾ ചെയ്യുന്ന ആർഎസ്എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു. ശശികല ടീച്ചർ ഉൾപ്പടെയുള്ള വർഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. ഒപ്പം കമന്‍റ് ബോക്സില്‍ 'പഴയ സിമിക്കാരന്‍' എന്ന ചാപ്പ ചാര്‍ത്താന്‍ വരുന്നവര്‍ക്കും ജലീല്‍ മറുപടി നല്‍കിയിട്ടുണ്ട്.

കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടത്തി നിരവധി കേസുകളിൽ പ്രതിയായി, പിൽക്കാലത്ത് അതെല്ലാം ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പാർലമെന്‍റ് അംഗം വരെയായ ഫൂലൻദേവിയെ 'പഴയ കൊള്ളക്കാരി' എന്ന് മുദ്രകുത്തി എന്തേ ആരും അപമാനിക്കാതിരുന്നത് എന്നാണ് ജലീലിന്‍റെ ചോദ്യം. കൂടാതെ, നേരത്തെ ആർഎസ്എസിലോ സംഘ് കുടുംബത്തിലോ പ്രവർത്തിച്ച് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് മതേതര പാർട്ടികളിൽ എത്തിപെട്ടവർക്ക് 'പഴയ സംഘി' എന്ന മേൽച്ചാർത്ത് എന്തേ ആരും പതിച്ചു നൽകാത്തതെന്നും ജലീല്‍ ചോദിച്ചു.

'പഴയ സിമിക്കാരന്‍'  എന്ന് തന്നെ ആക്ഷേപിക്കുന്ന ലീഗ് സൈബർ പോരാളികൾ, 10 വർഷം ലീഗിന്‍റെ രാജ്യസഭാംഗവും അഞ്ച് വർഷം എംഎൽഎയും ഇപ്പോൾ ലോക്സഭാംഗവും, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അബ്ദുസ്സമദ് സമദാനി സിമിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്ന കാര്യം മറക്കരുതെന്നും അഭ്യർത്ഥിക്കുന്നുവെന്നും ജലീല്‍ പറഞ്ഞു. 

വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരില്‍ നിന്ന് 'പിഎഫ്ഐ' അപ്രത്യക്ഷം; വെബ്സൈറ്റും പ്രവര്‍ത്തന രഹിതം

Follow Us:
Download App:
  • android
  • ios