കുട്ടി മുദ്രാവാക്യം വിളിച്ച പി എഫ് ഐ പ്രകടനത്തിന്‍റെ സംഘാടകൻ എന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തത്.

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ എച്ച് നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ വസതിയിലാണ് ഹാജരാക്കുക. കുട്ടി മുദ്രാവാക്യം വിളിച്ച പി എഫ് ഐ പ്രകടനത്തിന്‍റെ സംഘാടകൻ എന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 3l ആയി. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരന്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളും നേരത്തെ അറസ്റ്റിലായിരുന്നു. 

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പഠിപ്പിച്ചത് കേസിലെ ഇരുപത്തിയാറാം പ്രതി സുധീറാണെന്നാണ് റിപ്പോർട്ടിലുള്ളത്. എസ്‍ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് സുധീർ. കുട്ടിയുടെ പിതാവ് അസ്കറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുധീർ. ഇയാൾ അസ്കറിന്റെ പള്ളുരുത്തിയിലെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നുവെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ അച്ഛൻ അസ്‍കറും പഠിപ്പിച്ചിരുന്നു. റാലിക്കിടെ കുട്ടി മുഴക്കിയ വിദ്വേഷ മുദ്രാവാക്യം അസ്കർ ഏറ്റുചൊല്ലിയിരുന്നു. ആലപ്പുഴയിൽ ഈ സംഭവത്തിന് മുമ്പും അതിന് ശേഷവും മതസ്പർധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂർവമായ ഇടപെടൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 

പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം; കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചത് എസ്‍ഡിപിഐ നേതാവ്

പോപ്പുലര്‍ ഫ്രണ്ടിന്റെ 33 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു 

പോപ്പുലര്‍ ഫ്രണ്ടിന്റേയും സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റേയും 33 ബാങ്ക് അക്കൗണ്ടുകൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിൻ്റെ 23 അക്കൗണ്ടുകളും റിഹാബിന്റെ പത്ത് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 68 ലക്ഷത്തിലധികം രൂപയാണ് കണ്ടുകെട്ടിയത്.കള്ളപ്പണ വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി.

ഹൈക്കോടതി ജഡ്‍ജിമാർക്കെതിരായ അധിക്ഷേപം; യഹിയ തങ്ങൾക്കെതിരെ കേസെടുത്ത് ആലപ്പുഴ പൊലീസ്

വിദേശത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് രാജ്യത്തേക്കെത്തിക്കുന്നതെന്നും ഇത് ഭീകര പ്രവര്‍ത്തിനടക്കം ഉപയോഗിക്കുന്നുവെന്നുമാണ് ഇഡി കേസ്. ഇത്തരത്തിൽ അറുപത് കോടി രൂപയോളം 2009 മുതൽ ഇന്ത്യയിലേക്ക് എത്തിയാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഈ കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിൽ രണ്ട് നേതാക്കളെ അടക്കം ഇഡി അറസ്റ്റ് ചെയ്തിരുന്നു