അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ജി സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ, അദ്ദേഹത്തെ 'വർഗ വഞ്ചകൻ' എന്ന് വിശേഷിപ്പിച്ച് പുന്നപ്രയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 60 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച സുധാകരന്റെ നീക്കത്തിൽ സിപിഎം പ്രതിരോധം തീർക്കാൻ ഒരുങ്ങുകയാണ്.

ആലപ്പുഴ: ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പുന്നപ്രയിലും അദ്ദേഹത്തിന്‍റെ വീടിന്‍റെ മുന്നിലും സിപിഎമ്മിന്റെ പേരിൽ പോസ്റ്റർ. വർഗ വഞ്ചകന് മാപ്പില്ല, വോട്ട് ഇല്ല എന്നെഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. സുധാകരൻ വർ​ഗ വഞ്ചകൻ എന്ന് അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ പേരിലും പോസ്റ്റർ ഒട്ടിച്ചു. എന്നാൽ, പോസ്റ്റര്‍ ഒട്ടിക്കുന്നത് പരിശോധിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. സുധാകരൻ പുറത്ത് പോയതോടെ സിപിഎം പ്രതിരോധത്തിന് ഒരുങ്ങവെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് ആലപ്പുഴ ജില്ലയിലെ എല്ലാ ലോക്കൽ, ഏരിയ കമ്മിറ്റികളും ചേരും. നാളെ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് പാർട്ടി ജനറൽ ബോഡിയും വിളിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ ജനറൽ ബോഡികളിൽ പങ്കെടുക്കും. ജി സുധാകരനുമായി ബന്ധപ്പെട്ട പാർട്ടി നിലപാടുകൾ വിശദീകരിക്കും.

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. ഇന്ന് പതിനൊന്ന് മണിക്ക് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി വിട്ടതായി ജി സുധാകരന്‍റെ നിര്‍ണായക പ്രഖ്യാപനം. ആലപ്പുഴയിലെ മുതിര്‍ന്ന സിപിഎം അംഗമായിരുന്ന ജി സുധാകരൻ 60 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരുടെയും പിന്തുണ തേടില്ലെന്നും മത്സരം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരല്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇനി സ്വതന്ത്ര നിലപാടായിരിക്കുമെന്നും ഒരിടത്തും പ്രസംഗിക്കാൻ പോകില്ലെന്നും സുധാകരൻ നിലപാട് വ്യക്തമാക്കി.