കണ്ണൂർ അലവിലിൽ വൃദ്ധദമ്പതികളുടെ മരണം കൊലപാതകവും ആത്മഹത്യയുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

 കണ്ണൂർ: കണ്ണൂർ അലവിലിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതക ശേഷമുള്ള ആത്മഹത്യയുമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭാര്യ ശ്രീലേഖയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പ്രേമരാജൻ സ്വയം തീകൊളുത്തുകയായിരുന്നു. ശ്രീലേഖയുടെ മരണം തലയിലുണ്ടായ ആഴത്തിലുള്ള മുറിവുകൊണ്ടും പ്രേമരാജന്റെ മരണം ഗുരുതരമായി പൊള്ളലേറ്റതു കൊണ്ടുമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

വാർധക്യസഹജമായ മാനസികപ്രശ്നങ്ങളാണ് ഈ കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് മക്കളും വിദേശത്തായിരുന്ന ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. വാർധക്യത്തിലെ ഒറ്റപ്പെടലാണോ കൃത്യത്തിലേക്ക് നയിച്ചതെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

മകൻ ഷിബിൻ കുടുംബത്തോടൊപ്പം ബഹ്റൈനിൽ നിന്ന് എത്തുന്ന ദിവസം തന്നെയാണ് ദാരുണമായ സംഭവം നടന്നത്. ഷിബിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാൻ എത്തിയ അയൽവാസി സരോഷാണ് വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് പോലീസിനെ വിളിച്ചത്. പോലീസ് ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോൾ വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിൽ അടുത്തടുത്തായി പൊള്ളലേറ്റ നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരി പുത്രിയാണ് മരിച്ച അറുപത്തിയൊൻപതുകാരിയായ ശ്രീലേഖ. പ്രേമരാജൻ കണ്ണൂരിലെ ഒരു ഹോട്ടലിൽ മാനേജരായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മന്ത്രി എ.കെ. ശശീന്ദ്രൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാരം നാളെ പയ്യാമ്പലത്ത് നടക്കും.