എസ് രാജേന്ദ്രൻ താനുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപിയില്‍ ചേരുന്ന കാര്യം സംബന്ധിച്ചല്ലെന്നും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനെന്നുമാണ് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കൊച്ചി: സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ തങ്ങളുടെ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ച് ബിജെപി നേതാവും, ബിജെപിയുടെ കേരളത്തിലെ സംഘടന ചുതലയുള്ള നേതാവുമായ പ്രകാശ് ജാവദേക്കര്‍. 

എസ് രാജേന്ദ്രൻ താനുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപിയില്‍ ചേരുന്ന കാര്യം സംബന്ധിച്ചല്ലെന്നും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനെന്നുമാണ് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും പ്രകാശ് ജാവദേക്കര്‍. 

ദില്ലിയിലെത്തിയാണ് എസ് രാജേന്ദ്രൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് ദിവസം മുമ്പ് എംഎം മണിയടക്കമുള്ള സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം എസ് രാജേന്ദ്രൻ ദേവികുളത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ പങ്കെടുത്തിരുന്നു. അതോടെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായി അവസാനമുണ്ടായി.

എന്നാല്‍ ഈ കൺവെൻഷന് ശേഷമാണ് എസ് രാജേന്ദ്രൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. 

പ്രാദേശികമായി താക്കോല്‍ സ്ഥാനം ലഭിക്കണം എന്ന ആവശ്യം എസ് രാജേന്ദ്രൻ സിപിഎമ്മില്‍ അവതരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാതിരുന്നതില്‍ ഇടുക്കിയില്‍ തന്നെയുള്ള ചില നേതാക്കളുടെ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നും എസ് രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. 

Also Read:- എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ? നിര്‍ണായക നീക്കം; ദില്ലിയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo