വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്: പ്രകാശ് തമ്പിക്ക് ജാമ്യം
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മാനേജരായിരുന്ന പ്രകാശ് തമ്പിക്ക് ഉപാധികളോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിലെ പ്രതി പ്രകാശ് തമ്പിക്ക് കോടതി ജാമ്യം അനുവദിച്ചു. വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മാനേജരായിരുന്ന പ്രകാശ് തമ്പിക്ക് ഉപാധികളോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.
രാജ്യം വിടരുതെന്നും എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയുണ്ട്. പ്രകാശ് തമ്പിയുടെ പക്കൽ നിന്ന് സ്വർണം പിടിച്ചിട്ടില്ലെന്നും പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നുമുളള പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
സ്വര്‍ണക്കടത്ത് മാഫിയയിലെ നിര്‍ണായക കണ്ണിയാണ് പ്രകാശ് തമ്പിയെന്ന് വെളിപ്പെടുത്തി കൊണ്ട് ഡിആര്‍ഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറ് തവണയായി അറുപത് കിലോ സ്വര്‍ണം പ്രകാശ് തമ്പി വിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തിയെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Also Read: പ്രകാശ് തമ്പി ആറ് തവണയായി 60 കിലോ സ്വര്‍ണം കടത്തിയെന്ന് വെളിപ്പെടുത്തല്‍