കേരളം തിരിച്ചയച്ച ഗർഭിണി പെരുവഴിയിൽ, രാത്രി കഴിഞ്ഞത് റോഡരികിലെന്ന് യുവതി
കേരളത്തിലേക്ക് എത്തിയ ഇവർ വയനാട് മുത്തങ്ങ ചെക്പോസ്റ്റിൽ 6 മണിക്കൂർ കാത്തിരുന്നിട്ടും അതിർത്തി കയറ്റി വിട്ടില്ല
വയനാട്: ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് വന്ന 9 മാസം ഗർഭിണിയായ കണ്ണൂർ സ്വദേശി അതിർത്തിയിൽ മണിക്കൂറുകളോളം കുടുങ്ങി. കണ്ണൂർ തലശേരി സ്വദേശിനി ഷിജിലയാണ് ഇന്നലെ രാത്രി അതിർത്തിയിൽ കുടുങ്ങിയത്. കേരളത്തിലേക്ക് എത്തിയ ഇവർ വയനാട് മുത്തങ്ങ ചെക്പോസ്റ്റിൽ 6 മണിക്കൂർ കാത്തിരുന്നിട്ടും അതിർത്തി കയറ്റി വിട്ടില്ല. തുടർന്ന് ഇവർ ബാംഗ്ളൂർക്ക് തന്നെ മടങ്ങി. എന്നാൽ വഴിയിൽ കർണാടക പൊലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗൽ എന്ന സ്ഥലത്ത് റോഡിൽ കാറിൽ കഴിയുകയായിരുന്നു. 20 മണിക്കൂറുകളായി ഇപ്വപോഴും വഴിയരികിൽ കാറിൽ കഴിയുകയാണിവർ.
അതിർത്തി കടത്താനുള്ള അനുമതി വയനാട് കലക്ടർ മുഖാന്തിരം ശരിയാക്കിയതായി അറിയിച്ചതിനെത്തുടർന്നായിരുന്നു കേരള
അതിർത്തിയിലേക്ക് എത്തിയതെന്ന് ഇവർ പറയുന്നു. ബംഗ്ലൂരു കമ്മീഷൻ നൽകിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് ബംഗ്ലൂരുവിൽ നിന്നും മുത്തങ്ങയിലേക്ക് എത്തിയത്. എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തഹസിൽദാർ ചുമതലയിലുണ്ടായിരുന്നയാൾ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും അതിർത്തി കടത്തിവിടാൻ കൂട്ടാക്കിയില്ലെന്നും മടക്കി അയച്ചതായും ഇവർ ആരോപിച്ചു. അതിർത്തി കടത്തിയില്ലെന്നതിനേക്കാൾ ഗർഭിണിയെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയതാണ് കൂടുതൽ വേദനിപ്പിച്ചത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണമടക്കം തന്ന് സഹായിച്ചതായും അവർ കൂട്ടിച്ചേർത്തു.