ഒടുവിൽ നടപടി; മടക്കി അയച്ച ഗർഭിണിയോട് കേരളത്തിലേക്ക് വരാൻ ആവശ്യപ്പെട്ടു; അനുമതി പത്രം ഉടൻ നൽകും
ബെംഗളൂരുവിൽ നിന്ന് വയനാട് വഴി നാട്ടിലേക്ക് വന്ന ഒൻപത് മാസം പൂർണ്ണ ഗർഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് ഇന്നലെ രാത്രി പെരുവഴിയിൽ കഴിഞ്ഞത്. ഇവരെ വയനാട് മുത്തങ്ങ ചെക്പോസ്റ്റിൽ 6 മണിക്കൂർ കാത്തിരുന്നിട്ടും അതിർത്തി കയറ്റി വിട്ടില്ല. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങി. വഴിയിൽ കർണാടക പൊലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗൽ എന്ന സ്ഥലത്ത് റോഡിൽ കാറിൽ കഴിയുകയായിരുന്നു.
അതിർത്തി കടത്താനുള്ള അനുമതി വയനാട് കലക്ടർ മുഖാന്തിരം ശരിയാക്കിയതായി അറിയിച്ചതിനെ തുടർന്നാണ് കേരള അതിർത്തിയിലേക്ക് എത്തിയതെന്ന് ഇവർ പറയുന്നു. ബെംഗളൂരു കമ്മീഷൻ നൽകിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിൽ നിന്നും മുത്തങ്ങയിലേക്ക് എത്തിയത്. എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തഹസിൽദാർ ചുമതലയിലുണ്ടായിരുന്നയാൾ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും അതിർത്തി കടത്തിവിടാൻ കൂട്ടാക്കിയില്ലെന്നും മടക്കി അയച്ചതായും ഇവർ ആരോപിച്ചു. അതിർത്തി കടത്തിയില്ലെന്നതിനേക്കാൾ ഗർഭിണിയെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയതാണ് കൂടുതൽ വേദനിപ്പിച്ചതെന്ന് ഷിജില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണമടക്കം തന്ന് സഹായിച്ചതായും അവർ കൂട്ടിച്ചേർത്തു.