ബിപിസിഎൽ സ്പീഡ്, എച്ച്പിസിഎൽ പവർ, ഐഒസിഎൽ എക്സ്പി95 എന്നിവയ്ക്കാണ് വില കൂടിയത്. എന്നാൽ സാധാരണ പെട്രോളിന് വില കൂട്ടിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു.

ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ രാജ്യത്തെ പ്രീമിയം പെട്രോൾ വില കൂട്ടി. രണ്ട് രൂപ മുപ്പത്തഞ്ച് പൈസ വരെയാണ് വിവിധ കമ്പനികളുടെ പ്രീമിയം പെട്രോളുകൾക്ക് വില കൂട്ടിയത്. സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ല. ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്പിയുടെ പവർ, ഐഒസിയുടെ എക്സ്പി 95 എന്നീ പ്രീമിയം പെട്രോൾ ഇനങ്ങൾക്കാണ് രണ്ട് രൂപ 9 പൈസ മുതൽ 2 രൂപ 35 പൈസ വരെ ലിറ്ററിന് വില കൂടിയത്. 

ഇന്ന് മുതൽ വില വർദ്ധന പ്രാബല്യത്തിൽ വന്നു. പുതിയ വില വർധനവ് പ്രീമിയം ഇന്ധനം ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് അധിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ. യുദ്ധം ഇങ്ങനെ തുടർന്നാൽ സാധാരണ പെട്രോളിനും വില കൂടുമെന്ന സൂചനയാണ് നടപടി. രാജ്യത്തെ എല്ലാ റിഫൈനറികളും പരമാവധി കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എവിടെയും എൽപിജിയും പെട്രോളും സ്റ്റോക്കില്ലാത്ത സാഹചര്യമില്ലെന്നും ഇന്നും അധികൃതർ ആവർത്തിച്ചു. ജനങ്ങൾ ബദൽ ഇന്ധനങ്ങളും പരി​ഗണിക്കണമെന്ന് അധികൃതർ അറിയിച്ചു.