അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നൽകിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്ന് പാലക്കാട് ഡിഎംഒ  അറിയിച്ചു.

പാലക്കാട്: പാലക്കാട്‌ തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പാലക്കാട് ഡിഎംഒ പ്രാഥമിക റിപ്പോർട്ട് കൈമാറി. ആരോഗ്യമന്ത്രിക്കാണ് റിപ്പോർട്ട് നൽകിയത്. അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നൽകിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്.

അതേ സമയം, തങ്കം ആശുപത്രിക്ക് എതിരായ ആരോപണങ്ങൾ ആവർത്തിക്കുകയാണ് മരിച്ച ഐശ്വര്യയുടെ കുടുംബം. ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭ‍ര്‍ത്താവ് പറഞ്ഞു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവ്വം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ആരായുന്നു. 

നടുവേദനക്ക് നൽകിയത് കാൻസറിനുള്ള മരുന്ന്! വയോധികയുടെ മരണത്തിൽ തങ്കം ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

ഗര്‍ഭിണിയായ 25 കാരിയായ ഐശ്വര്യയെ കഴിഞ്ഞ ദിവസമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു. മരണം ചികിത്സാ പിഴവ് മൂലമാണന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടു. ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുമുണ്ട്.