'മുന്നണിപോരാളികളായി കണക്കാക്കണം', കൊവിഡ് വാക്സിനേഷനിൽ മുൻഗണന വേണമെന്ന് സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ജീവനക്കാർ
ഈ മഹാമാരിയുടെ കാലത്ത് പല സ്ഥാപനങ്ങളിലും രാപ്പകലില്ലാതെ ജോലി ചെയ്യുന്നവരാണിവർ. നിരന്തരം നിരവധി ആളുകളുമായി ബന്ധപ്പെടുന്നവർ...
തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ജീവനക്കാർ. ലോക് ഡൗൺ കാലത്തും വിമാനത്താവളം, ബാങ്ക് അടക്കമുള്ള സ്ഥലങ്ങളിൽ അവധിയില്ലാതെ ജോലി ചെയ്തു. ഈ സാഹചര്യത്തില്‍ തങ്ങളെയും മുന്നണിപോരാളികളായി കണക്കാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
ഈ മഹാമാരിയുടെ കാലത്ത് പല സ്ഥാപനങ്ങളിലും രാപ്പകലില്ലാതെ ജോലി ചെയ്യുന്നവരാണിവർ. നിരന്തരം നിരവധി ആളുകളുമായി ബന്ധപ്പെടുന്നവർ. വിമാനത്താവളം, ആശുപത്രി, ബാങ്ക്, കൊറിയർ, സൂപ്പർമാർക്കറ്റുകൾ, എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിൽ സുരക്ഷ ജീവനക്കാർ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരിൽ പലരെയും മുന്നണി പോരാളികളാക്കിയപ്പോൾ സുരക്ഷാ ജീവനക്കാർ പുറത്ത് തന്നെ.
സംസ്ഥാനത്ത് ഇത്തരത്തിൽ പത്ത് ലക്ഷത്തോളം സ്വകാര്യ സുരക്ഷ ജീവനക്കാരുണ്ടെന്നാണ് സംഘടനകളുടെ കണക്ക്. ഇവർക്കും വാക്സീനേഷ്ൻ ലഭ്യമാക്കാൻ സംഘടനകൾ സർക്കാറിന് കത്ത് നൽകിയിരുന്നു എന്നാൽ ഈ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. സാർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടിയുണ്ടായാൽ വാക്സിനേഷൻ ക്യാന്പിന് വേണ്ട സജീകരണങ്ങൾ ഒരുക്കാൻ തയ്യാറാണെന്ന് സംഘടനകൾ പറഞ്ഞു.