സമയക്കുറവ് കൊണ്ടാണ് പ്രിയങ്ക സന്ദർശിക്കാത്തത് എന്നാണ് വിശദീകരണം

കല്‍പറ്റ: പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി ദില്ലിക്ക് മടങ്ങി. ഇന്നലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തിയ സമരത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ ലാത്തി ചാർജ് ഉണ്ടായത്. പരിക്കേറ്റ നേതാക്കൾ ഉൾപ്പെടെയുള്ളവർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. സമയക്കുറവ് കൊണ്ടാണ് പ്രിയങ്ക സന്ദർശിക്കാത്തത് എന്നാണ് വിശദീകരണം. മൂന്നു നിയമസഭ മണ്ഡലങ്ങളിലെയും പരിപാടികൾക്ക് ശേഷം മേപ്പാടിയിലെ ആശുപത്രിയിൽ സന്ദർശനം നടത്തണമെന്ന് വയനാട്ടിലെ കോൺഗ്രസ് നേതാക്കളും പ്രിയങ്കയോട് അഭ്യർത്ഥിച്ചിരുന്നു. 

ആക്ഷേപം ഉയര്‍ന്നതോടെ യൂത്ത് കോൺഗ്രസ് നേതാക്കളെ പ്രിയങ്ക ഗാന്ധി ഫോണിൽ വിളിച്ചു..പരിക്കുകളെ കുറിച്ച് ചോദിച്ചറിഞ്ഞ പ്രിയങ്ക ദുരന്തബാധിതർക്കായുള്ള സമരങ്ങളിൽ പിന്തുണയും അറിയിച്ചു.അടുത്ത തവണ വയനാട്ടിൽ എത്തുമ്പോൾ നേരിൽ കാണാമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പു നൽകി