മേയറായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചു, പ്രൊഫ ആർ ബിന്ദു ഇനി മന്ത്രിപദത്തിലേക്ക്
ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ആർ ബിന്ദു കന്നിയങ്കത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മേയറായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച പ്രൊഫ. ആർ ബിന്ദു ഇനി മന്ത്രിപദത്തിലേക്കും. പതിനാറാം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിലാണ് ആർ ബിന്ദു മന്ത്രിയാവുക.
ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ആർ ബിന്ദു കന്നിയങ്കത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ കോർപറേഷൻ മുൻ മേയർ കൂടിയായ പ്രൊഫ. ആർ ബിന്ദു കേരള വർമ്മ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ കൂടിയാണ്.
മാടക്കത്തറയിലും വിൽവട്ടത്തുമായി നടപ്പാക്കിയ പുനരധിവാസപദ്ധതികൾ, മാലിന്യനിർമാർജനപദ്ധതി തുടങ്ങി ഒട്ടേറെ വികസനപദ്ധതികൾക്ക് നേതൃത്വം നൽകി. കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമാണ്. എസ്എഫ്ഐയുടെ സംസ്ഥാന വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനറായിരുന്ന ബിന്ദു, കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റംഗമായിരുന്നു.
സർവകലാശാലാ സെനറ്റിലും അംഗമായി പ്രവർത്തിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ്, ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടുകൂടി ബിരുദാനന്തരബിരുദം, എംഫിൽ, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്.