ജിഎസ്ടി വകുപ്പിൽ നേരിട്ട് നിയമനം ലഭിച്ചവരും പ്രൊമോഷനിലൂടെ എത്തിയവരും തമ്മിലുള്ള സീനിയോറിറ്റി തർക്കം സ്ഥാനക്കയറ്റത്തെ സാരമായി ബാധിച്ചിരിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെ തുടർന്ന് പുതിയ സീനിയോറിറ്റി പട്ടിക തയ്യാറാക്കിയെങ്കിലും, ഇതിനെതിരെ പ്രൊമോട്ടി ഉദ്യോഗസ്ഥർ രംഗത്തെത്തിയതോടെ പ്രതിസന്ധി രൂക്ഷമായി.

തിരുവനന്തപുരം: സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായി നേരിട്ടെത്തിയവരും സ്ഥാനക്കയറ്റം കിട്ടിയവരും തമ്മിൽ വര്‍ഷങ്ങളായി നീളുന്ന നിയമപോരാട്ടമാണ് കാരണം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെ തുടര്‍ന്ന് സീനിയോററ്റി പട്ടിക ആയെങ്കിലും ഗുരുതര പ്രശ്നമുണ്ടെന്ന് ആരോപിച്ച് പ്രൊമോട്ടി ഉദ്യോഗസ്ഥര്‍ എതിര്‍ക്കുന്നു.

2017 ൽ ജിഎസ്ടി വകുപ്പാകും മുമ്പ് തുടങ്ങിയതാണ് പ്രശ്നം. എസ്ടിഒ തസ്തികയിലേയ്ക്ക് നിയമനം 20 ശതമാനം നേരിട്ടും ബാക്കി സ്ഥാനക്കയറ്റത്തിലൂടെയുമായിരുന്നു. രണ്ടു വഴിയിലൂടെ ടാക്സ് ഓഫീസര്‍മാരായവരുടെ സ്ഥാനക്കയറ്റത്തിനുള്ള സീനിയോററ്റി പട്ടിക എങ്ങനെ തയ്യാറാക്കണമെന്നതാണ് തര്‍ക്ക വിഷയം. നേരിട്ട നിയമിക്കുന്നവരുടെ ഒരു വര്‍ഷത്തെ പ്രീ സര്‍വീസ് പരിശീലനം സര്‍വീസിൽ പരിഗണിക്കരുതെന്നാണ് പ്രൊമോട്ടികളുടെ ആവശ്യം. 2018 നവംബറിൽ ജോലി തുടങ്ങിയവര്‍ക്ക് 2017 ലെ പിഎസ്‍സി അഡ്വൈസ് തീയതി മുതൽ സീനിയോററ്റി നൽകുതും ശരിയല്ല. ഫലത്തിൽ മറ്റു സര്‍ക്കാര്‍ വകുപ്പുകളിൽ നിന്ന് എത്തിയവരുടെ കാര്യത്തിൽ അവിടത്തെ സര്‍വീസും പ്രൊമോഷനായി കണക്കിലെടുക്കുന്നു. ഇതു കാരണം 2016 ൽ സ്ഥാനക്കയറ്റം കിട്ടിയ പ്രൊമോട്ടി ഉദ്യോഗസ്ഥരെ പോലും നേരിട്ട് നിയമനം കിട്ടിയവരുടെ താഴെയാക്കുന്നുവെന്നാണ് പരാതി.

എന്നാൽ പ്രൊമോട്ടികളുടെ സീനിയോററ്റി സ്ഥാനക്കയറ്റ തീയതി വച്ച് നിശ്ചയിക്കാനാവില്ലെന്ന് മറുപക്ഷം. ഒഴിവു യഥാര്‍ഥത്തിൽ ഉണ്ടാകുന്നതു മുതലാണ് സീനിയോററ്റി. ഈ വാദങ്ങളുമായി നേരിട്ട് നിയമനം ലഭിച്ചവര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ചു. ജൂണ്‍ ഒന്നിന് ഉത്തരവ് വന്നു. 80 ശതമാനം ക്വാട്ടയിൽ കൂടുതലുള്ള പ്രമൊട്ടികളെ നേരിട്ട് നിയമിച്ചവരുടെ താഴെയാക്കി സീനിയോററ്റി പട്ടിക രണ്ടു മാസത്തികം ഉണ്ടാക്കണം. സീനിയോററ്റി പട്ടികയായി. അന്‍പതോളം ഡെപ്യൂട്ടി കമ്മീഷണര്‍ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം ഇനിയു വൈകിക്കരുതെന്നാണ് നേരിട്ട് എസ്ടിഒ മാരായവരുടെ ആവശ്യം. എസ്ടിഒ റാങ്ക് പട്ടികയിൽ നിയമനം കാത്ത് നിൽക്കുന്നവരുടെ അവസരം ഇല്ലാതാക്കരുത്. അതേ സമയം നേരിട്ടുള്ള ക്വാട്ടയിൽ അധിക നിയമനങ്ങള്‍ ഉള്ളപ്പോള്‍ ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാൻ വകുപ്പിന്‍റെ വ്യഗ്രതയെ ചോദ്യം ചെയ്യുകയാണ് പ്രൊമോട്ടികള്‍.